കാപ്പ പ്രയോഗിച്ചത് വെറും മൂന്ന് പേർക്കെതിരെ മാത്രം
തൊടുപുഴ: കൊലപാതകം, ക്വട്ടേഷൻ, അക്രമ പ്രവർത്തനങ്ങൾ തുടങ്ങി പൊതുസമൂഹത്തിന് ഭീഷണിയായ പ്രവർത്തനങ്ങൾ നടത്തുന്ന 390 ഗുണ്ടകളാണ് ജില്ലയിലുള്ളത്. ഇതിൽ പകുതിയിലേറെ പേരും അതീവ അപകടകാരികളാണ്. എന്നാൽ ഗുണ്ടകളെ ഒരുവർഷം കരുതൽ തടങ്കലിലാക്കാനും നാടുകടത്താനുമടക്കം അതിശക്തമായ അധികാരങ്ങളുള്ള കാപ്പ നിയമമുണ്ടായിട്ടും ഫലപ്രദമായി ഉപയോഗിച്ച് ഇവരെ അമർച്ച ചെയ്യാൻ പൊലീസിന് കഴിയുന്നില്ല. കഴിഞ്ഞ ഒരു വർഷം വെറും മൂന്ന് പേർക്കെതിരെ മാത്രമാണ് ജില്ലയിൽ കാപ്പ ചുമത്തിയത്. കാപ്പ ചുമത്തേണ്ട ആറ് പേരുകളാണ് കഴിഞ്ഞ വർഷം ജില്ലയിൽ നിന്ന് പൊലീസ് നൽകിയതെങ്കിലും മൂന്ന് പേർക്കെതിരെ മാത്രമാണ് നിയമം പ്രയോഗിച്ചത്. ബാക്കിയുള്ളവരെല്ലാം നാട്ടിൽ സ്വൈര്യവിഹാരം നടത്തുകയാണ്. കോട്ടയത്തുണ്ടായതു പോലുള്ള സംഭവങ്ങൾ ഏത് നിമിഷവും ഇടുക്കിയിലും നടക്കാമെന്ന് അർത്ഥം. 'ഓപ്പറേഷൻ കാവൽ' എന്ന പേരിൽ ഡി.ജി.പി പ്രഖ്യാപിച്ച പ്രത്യേക ദൗത്യം ദയനീയമായി പരാജയപ്പെട്ടു. ഗുണ്ടകളെ അമർച്ച ചെയ്യാൻ ജില്ലാതലത്തിലും സ്റ്റേഷൻ തലത്തിലും ഗുണ്ടാവിരുദ്ധ സ്‌ക്വാഡുകളുണ്ടാക്കിയെങ്കിലും വിജയിച്ചില്ല. താഴേത്തട്ടിൽ ഉദ്യോഗസ്ഥർ സഹകരിക്കാത്തതായിരുന്നു കാരണം. അതേസമയം ഗുണ്ടാലിസ്റ്റിലുള്ള ബാക്കിയുള്ള പലരെയും മുമ്പ് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കുകയും നാടു കടത്തുകയും ചെയ്തിട്ടുള്ളതാണെന്നാണ് പൊലീസ് പറയുന്നത്.
ജില്ലയിൽ രണ്ട് സ്‌ക്വാഡുകൾ വീതം രൂപീകരിച്ചാണ് ഇപ്പോഴത്തെ ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾ. സ്ഥിരം കുറ്റവാളികളുടെയും ഗുണ്ടകളുടെയും മുമ്പ് കേസുകളിൽപ്പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കി വാറന്റുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസിന്റെ ഉറപ്പ്. ക്രിമിനൽ സംഘങ്ങൾക്കു പണം കിട്ടുന്ന സ്രോതസും കണ്ടെത്തും.
കാപ്പ നിയമം എന്ത്
പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളെ ഒരു വർഷം വരെ വിചാരയില്ലാതെ ജയിലിൽ അടയ്ക്കാനോ നാടുകടത്താനോ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കാപ്പ. തൊട്ടുമുമ്പുള്ള ഏഴു വർഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക. അതിൽ അഞ്ചുവർഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം. അല്ലെങ്കിൽ ഒരുവർഷം മുതൽ അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്. അതുമല്ലെങ്കിൽ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം. ഗുണ്ടാലിസ്റ്റിലുള്ളവർക്കെതിരെയാണ് സാധാരണ കാപ്പ ചുമത്തുന്നത്.
അധികാരം പൊലീസിന് നൽകണമെന്ന്
വിചാരണയില്ലാത്തതിനാൽ കാപ്പ ചുമത്തുന്നതിൽ പൊലീസ് അമിതാധികാരം കാട്ടുമെന്ന് ഭയന്ന് ജില്ലാ മജിസ്‌ട്രേറ്രുമാർക്കാണ് കരുതൽ തടങ്കലിന് ഉത്തരവിടാൻ അധികാരം നൽകിയിട്ടുള്ളത്. ഈ അധികാരം തങ്ങൾക്ക് വേണമെന്ന് പൊലീസ് ഏറെക്കാലമായി ആവശ്യപ്പെടുകയാണ്. ചിലയിടത്തെങ്കിലും ഗുണ്ടാനിയമം ചുമത്താനുള്ള പൊലീസിന്റെ ശുപാർശകളിൽ കളക്ടർ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നുണ്ടെന്നാണ് ആക്ഷേപം. അതേസമയം സ്ഥിരം ക്രിമിനലുകളെ നാടുകടത്താൻ കാപ്പ നിയമപ്രകാരം ഐ.ജിമാർക്ക് അധികാരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |