കൊച്ചി: വൈറ്റില, ഇടപ്പള്ളി ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടികൾ പുരോഗമിക്കുന്നു. വൈറ്റിലയിലെ പരിഷ്‌കാരങ്ങൾ നാറ്റ് പാക്കും ദേശീയപാത അതോറിറ്റിയുടെ കൺസൾട്ടൻസിയും നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കും. ഇടപ്പള്ളിയിൽ റോഡ് വീതി കൂട്ടിയും ഫ്ളൈഓവർ നിർമ്മിച്ചും ഗതാഗതം സുഗമമാക്കും.
വൈറ്റില ജംഗ്ഷൻ
വൈറ്റില ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി നിലവിലുള്ള മീഡിയൻ രൂപപരിവർത്തനം ചെയ്യുന്നതിനും റോഡ് വീതികൂട്ടുന്നതിനും പുതിയ കാന നിർമ്മിക്കുന്നതിനും വിവിധ വകുപ്പുകളുടെ പൈപ്പുകളും കേബിളുകളും മാറ്റുന്നതിനും കേരള റോഡ് ഫണ്ട് ബോർഡിന് സമർപ്പിച്ച എസ്റ്റിമേറ്റ് കിഫ്ബിയുടെ പരിഗണനയിലാണ്. ജംഗ്ഷൻ രൂപകല്പന ചെയ്യുന്നതിന് നാറ്റ്പാക്കിനെ കിഫ്ബി ചുമതലപ്പെടുത്തി.
ദേശീയപാത അതോറിറ്റിയും കൺസൾട്ടൻസിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ഏജൻസികളും ഏകോപനത്തോടെ പ്രവർത്തിക്കും. ഏജൻസികളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ സിറ്റി പൊലീസ് കമ്മിഷണറെ മന്ത്രി പി. രാജീവ് ചുമതലപ്പെടുത്തി.
ഇടപ്പള്ളി ജംഗ്ഷൻ
ദേശീയപാത 66ൽ ചേരാനല്ലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാത 544ൽ കളമശേരി ഭാഗത്തേക്ക് പോകുന്ന റോഡിന് 7.7 മീറ്ററാണ് വീതി. ലുലുമാളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ക്യൂവിൽ വരുമ്പോൾ റോഡിലെ ഗതാഗതം ഒറ്റവരിയായി പരിമിതപ്പെടുന്നുണ്ട്. ഇവിടെ നടപ്പാതയ്ക്ക് 2.1 മീറ്റർ വീതിയുണ്ട്. നടപ്പാതയുടെ ഭാഗം റോഡുമായി യോജിപ്പിച്ചാൽ റോഡിന് 9.7 മീറ്റർ വീതി ലഭിക്കും. വാഹനങ്ങൾ ക്യൂവിൽ നിൽക്കുമ്പോഴും കളമശ്ശേരി ഭാഗത്തേക്ക് രണ്ടു വരി ഗതാഗതം ഇതുമൂലം സാധ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാട്ടി.
ദേശീയപാത അതോറിറ്റിയുടെ ആറുവരി പദ്ധതിയുടെ ഭാഗമായി എൻ.എച്ച് 66 ൽ ഇടപ്പള്ളി ജംഗ്ഷന്റെ ഇരുവശങ്ങളിലും ഫ്‌ളൈഓവർ നിർമ്മിക്കുന്നതിന് രൂപകല്പന ചെയ്തതായി ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
ഇടപ്പള്ളി യു ടേൺ
പുക്കാട്ടുപടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കളമശേരിയിലേക്കോ ലുലു മാളിലേക്കോ പോകേണ്ടത് ഫ്ളൈഓവറിന് താഴെയുള്ള സിഗ്‌നലിൽ യു ടേൺ എടുത്താണ്. യു ടേൺ 60 മീറ്റർ പിറകിലേക്ക് മാറ്റി ഫ്ളൈഓവറിന് താഴെ മൂന്നു മീറ്റർ ഉയരമുള്ള ഭാഗത്ത് നൽകിയാൽ ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ഫ്‌ളൈഓവറിന് താഴെ ബൈപ്പാസിലേക്ക് പോകേണ്ട വാഹനങ്ങളുടെയും ചേരാനല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെയും ക്യൂ ഒഴിവാക്കാനും സാധിക്കും.
ചേരാനല്ലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കളമശ്ശേരി ഭാഗത്തേക്ക് പോകുവാനുള്ള ഫ്രീ ലെഫ്റ്റ് ഇപ്പോൾ തടസ്സമുണ്ട്. ഇത് ഒഴിവാക്കുന്നതിന് നിലവിലുള്ള നടപ്പാത പൊളിച്ച് കുറച്ച് കൂടി സ്ഥലം കണ്ടെത്തി ഒരു മീഡിയൻകൂടി നിർമ്മിച്ചാൽ ഇതിന് പരിഹാരമാകുമെന്നും പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചു
ജംഗ്ഷനുകൾ മന്ത്രി സന്ദർശിച്ചു
വൈറ്റിലയിലേയും ഇടപ്പള്ളിയിലേയും ഗതാഗതം സുഗമമാക്കുന്ന നടപടികൾ മന്ത്രി പി. രാജീവ് വിലയിരുത്തി. രണ്ട് ജംഗ്ഷനും മന്ത്രി സന്ദർശിച്ചു. മന്ത്രിയോടൊപ്പം കൊച്ചി മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., കളമശേരി നഗരസഭാ ചെയർമാൻ സീമ കണ്ണൻ, സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു, എ.ഡി.എം എച്ച്. ഷാജഹാൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |