ആലപ്പുഴ : ചക്കയ്ക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും കൊതി തീരെ തിന്നാൻ കിട്ടാനില്ല. വഴിയോരങ്ങളിൽ വില്പനയ്ക്കെത്തിയിട്ടുള്ള ചക്കയ്ക്കാകട്ടെ പൊള്ളുന്ന വിലയും. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ ചക്കയുടെ വിളവ് കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. കോട്ടയം പത്തനംതിട്ട ജില്ലകളിൽ നിന്നാണ് ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ ചക്ക വില്പനക്കായെത്തിക്കുന്നത്.
മഴ കൂടിയതാണ് ചക്ക സീസണ് കനത്ത തിരിച്ചടിയായത്. ജില്ലയിൽ പലേടത്തും ജനുവരിയായിട്ടും പ്ളാവുകളിൽ ചക്ക കായ്ച്ചു തുടങ്ങിയിട്ടില്ല. ഡിസംബർ മുതൽ മേയ് വരെയാണ് ചക്ക സീസൺ. മൂപ്പെത്താത്ത ചെറിയ ചക്ക 50 രൂപയ്ക്കാണ് വിൽക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് വന്ന് ചരക്കിറക്കി തിരികെ പോകുന്ന ലോറിക്കാരും മൊത്തമായി ചക്ക വാങ്ങിക്കൊണ്ടു പോകുന്നുണ്ട്.കേരളത്തിൽനിന്നുള്ള ചക്കയ്ക്ക് തമിഴ്നാട്ടിലും ആവശ്യക്കാരേറെയാണ്. പ്ളാവിൽ ചക്ക കായ്ക്കാൻ വൈകുന്നതിനാൽ വിളവെടുപ്പ് മഴക്കാലത്താകുമോയെന്നും ആശങ്കയുണ്ട്. മഴക്കാലത്ത് വിളവെടുക്കുന്ന ചക്കയ്ക്ക് ആവശ്യക്കാർ കുറവാണ്.
തമിഴകത്തും പ്രിയം
കൊവിഡ് കാലഘട്ടത്തിൽ രണ്ടുവർഷമായി ജില്ലയിൽ ചക്കയുടെ ഉപഭോഗം കൂടിയിരുന്നു. കഴിഞ്ഞ രണ്ടുവർഷം ഒഴിച്ചുനിറുത്തിയാൽ ജില്ലയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലെ പ്രദേശങ്ങളിൽ കായ്ക്കുന്ന ചക്കയിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിലേക്കാണ് പോയിരുന്നത്. ചെങ്ങന്നൂരാണ് ചക്കയുടെ പ്രധാന വിപണന കേന്ദ്രം. സീസണിൽ ചക്കവ്യാപാരത്തിനുമാത്രമായി തമിഴ്നാട്ടിൽനിന്ന് പ്രത്യേക സംഘമെത്താറുണ്ട്.
'' 12 കിലോ മുതൽ 13 കിലോ വരെ തൂക്കം വരുന്ന ചക്കയ്ക്ക് 100-150 രൂപയാണ് ഈടാക്കുന്നത്. ഇത്തവണ പ്രതീക്ഷിച്ചതുപോലെ ചക്ക വിൽപ്പനയ്ക്ക് എത്തിയിട്ടില്ല. വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. വരിക്കചക്കയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.
- (ശശി,വഴിയോര കച്ചവടക്കാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |