കൊല്ലം: കിരണിന് കൊടുക്കാമെന്ന് പറഞ്ഞതെല്ലാം കൊടുത്താൽ പ്രശ്‌നങ്ങൾ തീരുമെന്ന് കിരണിന്റെ പിതാവ് പറഞ്ഞതായി വിസ്മയയുടെ മാതാവ് സജിത.വി.നായർ സാക്ഷിമൊഴി നൽകി. വിസ്മയ കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത്ത് മുമ്പാകെയുള്ള വിസ്താരത്തിലാണ് സജിത മൊഴി നൽകിയത്.
വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കുഴപ്പമില്ലായിരുന്നു. സ്വർണം ലോക്കറിൽ വയ്ക്കാൻ ചെന്നപ്പോൾ പറഞ്ഞ അളിവില്ലെന്ന് പറഞ്ഞാണ് ഉപദ്രവം ആരംഭിച്ചത്. ജ്യേഷ്ഠന്റെ വിവാഹവുമായി ബന്ധപ്പെട്ട് മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നപ്പോഴാണ് പീഡനങ്ങളുടെ പൂർണരൂപം മകൾ പറഞ്ഞത്. തുടർന്ന് സമുദായ സംഘടനകളെ വിവരമറിയിച്ചു. മാർച്ച് 25ന് ചർച്ച ചെയ്യാനിരിക്കെ 17ന് വിസ്മയയെ കിരൺ വന്നു കൂട്ടിക്കൊണ്ടുപോയി.
സ്ത്രീധനം കൊടുത്താൽ പ്രശ്‌നം തീരുമെന്ന പ്രതീക്ഷയിലും ദോഷകാലമാണെന്ന് ജ്യോത്സ്യൻ പറഞ്ഞതിനാലുമാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പറഞ്ഞതെന്നും മാതാവ് മൊഴി നൽകി.
മാതാവിന്റെ ഫോണിൽ റിക്കാഡായ സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. സ്ത്രീധനത്തിന്റെ കാര്യങ്ങൾ ഫോണിൽ സംസാരിക്കില്ല, അത് റിക്കാഡാകും എന്നതിനാൽ വാട്‌സ് ആപ്പിലൂടെയേ സംസാരിക്കൂ എന്ന് കിരൺ സഹോദരി കീർത്തിയോട് പറയുന്നതും സ്ത്രീധനത്തിന്റെ ആരോപണം വന്നാൽ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്ന കഥ അടിച്ചിറക്കാമെന്ന് സഹോദരീ ഭർത്താവ് മുകേഷുമായുള്ള സംഭാഷണവും കോടതിയിൽ കേട്ട സജിത ശബ്ദം തിരിച്ചറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |