മുംബയ്: എ എഫ് സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബാളിൽ നിന്ന് ഇന്ത്യ പുറത്തായി. ടീമിലെ ഭൂരിപക്ഷം കളിക്കാർക്കും സപ്പോർട് സ്റ്റാഫിനും കൊവിഡ് പിടിപെട്ടതിനാലാണ് ടൂർണമെന്റിൽ നിന്ന് ഇന്ത്യ പുറത്തായത്. ഇന്ന് ചൈനീസ് തായ്പേയിക്കെതിരെ മുംബയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിൽ ടീം ഷീറ്റിൽ നൽകാൻ മതിയായ കളിക്കാരില്ലാതെ പോയതിനാൽ ഇന്ത്യക്ക് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. എ എഫ് സി നിയമപ്രകാരം കളിക്കാൻ ആവശ്യത്തിന് താരങ്ങളില്ലാതെ ഏതെങ്കിലും ടീം ഗ്രൗണ്ടിൽ ഇറങ്ങാതെയിരുന്നാൽ ആ ടീം മത്സരം തോറ്റതായി കണക്കാക്കും. ഗോളിയുൾപ്പെടെ 13 കളിക്കാരാണ് ഒരു ടീമിൽ ഏറ്റവും ചുരുങ്ങിയത് ഉണ്ടാകേണ്ടത്.
ആദ്യ മത്സരത്തിൽ ഇന്ത്യ ഇറാനോട് സമനില പാലിച്ചിരുന്നു. നിലവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇറാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ കൊവിഡ് ടെസ്റ്റിൽ രണ്ട് ഇന്ത്യൻ താരങ്ങൾ കൊവിഡ് പൊസിറ്റിവ് ആണെന്ന് കണ്ടെത്തിയിരുന്നു. അവരെ എത്രയും പെട്ടെന്ന് തന്നെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ഇവരുമായി മറ്റ് താരങ്ങൾ അടുത്ത് ഇടപഴകിയിരുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്.
ഇന്ത്യയുടെ അടുത്ത മത്സരം ചൈനയുമായിട്ടാണ്. എന്നാൽ അതിന് മുമ്പ് ഇന്ത്യൻ താരങ്ങൾ കൊവിഡ് മുക്തരാകില്ലെന്നതിനാൽ തന്നെ ആ മത്സരവും ഇന്ത്യ തോറ്റതായി കണക്കാക്കപ്പെടും. ടൂർണമെന്റിൽ ശക്തരായ ടീമുകളുടെ കൂട്ടത്തിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഈ ടൂർണമെന്റിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഏവരും പ്രതീക്ഷിച്ചുമിരുന്നു. എന്നാൽ പ്രതീക്ഷകൾ തകിടംമറിച്ചുകൊണ്ടാണ് ടീം അംഗങ്ങൾക്ക് കൊവിഡ് ബാധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |