പാലക്കാട്: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനെ പ്രതിരോധിക്കാൻ ഇന്നലെ സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ജില്ലയിൽ
പൂർണ്ണം. നിരത്തുകളിൽ അവശ്യയാത്രകൾ മാത്രമാണ് സർവീസ് നടത്തിയത്. അവധി ദിവസമായ ഞായറാഴ്ച കൂടിയായതിനാൽ റോഡുകളും നിരത്തുകളും ശൂന്യമായിരുന്നു. യാതൊരുവിധ ബുദ്ധിമുട്ടില്ലാതെയുള്ള നിയന്ത്രണത്തിൽ ജനങ്ങളും സഹകരിച്ചു. അനാവശ്യയാത്ര നടത്തുകയും കൊവിഡ് മാനദണ്ഡം ലംഘിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ പൊലീസ് റോഡുകളിൽ പരിശോധന ശക്തമാക്കിയിരുന്നുവെങ്കിലും ചുരുക്കം ആളുകൾ മാത്രമാണ് ഇത് ലംഘിച്ച് പുറത്തിറങ്ങിയത്. ഇവരെ പൊലീസ് മടക്കി അയക്കുകയും ചെയ്തു.
എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും ആശുപത്രി, വിവാഹം, മരണം തുടങ്ങിയ അടിയന്തര യാത്രകൾക്കും യാതൊരു തടസവുമില്ലാതെ യാത്ര പോകാൻ അനുമതി നൽകിയിരുന്നു. സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. അതേസമയം അത്യാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി ദീർഘദൂരം ഉൾപ്പെടെ കെ.എസ്.ആർ.ടി.സി തിരക്ക് അനുസരിച്ച് സർവീസ് നടത്തി. എങ്കിലും യാത്രക്കാർ പൊതുവെ കുറവായിരുന്നെന്ന് അധികൃതർ പറഞ്ഞു. ഹോട്ടലുകൾ, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമാണ് ഇന്നലെ തുറന്ന് പ്രവർത്തിച്ചത്. മറ്റു കടകളെല്ലാം അടഞ്ഞു കിടന്നു.
ഹോട്ടലുകളും ബേക്കറികളും തുറന്നുവെങ്കിലും പാഴ്സലൽ സർവീസുകൾ മാത്രമാണ് നടത്തിയത്. കഞ്ചിക്കോട് ഉൾപ്പെടെ വ്യവസായ സ്ഥാപനങ്ങളും സാധാരണ പോലെ പ്രവർത്തിച്ചു. വിനോദ സഞ്ചാര മേഖലകളായ മലമ്പുഴ, നെല്ലിയാമ്പതി എന്നിവിടങ്ങളിലും തിരക്കില്ലാതെ ഒഴിഞ്ഞ് കിടക്കുന്നകാഴച്ചയാണ് ഇന്നലെ അനുഭവപ്പെട്ടത്.
അതിർത്തിവഴി കടത്തിവിട്ടത് അവശ്യസർവീസുകൾ മാത്രം
വാളയാറിൽ ശക്തമായ പരിശോധനയാണ് നടത്തിയത്. ആശുപത്രി ആവശ്യം, ചരക്കു വാഹനങ്ങൾ എന്നിവ മാത്രമാണ് നിയന്ത്രണമില്ലാതെ കടത്തിവിട്ടത്. എന്നാൽ മരണം, വിവാഹം തുടങ്ങിയ ആവശ്യങ്ങളുമായി യാത്ര ചെയ്തവരെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. തീർത്ഥാടനത്തിനും വിനോദയാത്രകൾക്കും നിയന്ത്രണം ഉണ്ടായിരുന്നു. ഇന്നലെ അത്യാവശ്യക്കാർ മാത്രമാണ് വന്നതെന്നും അനാവശ്യയാത്രകൾ പൊതുവെ കുറവായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |