ബന്ദർ സെരി ബെഗവൻ : ജനുവരി 16ന് ആരംഭിച്ച് ഒരാഴ്ച നീണ്ടുനിന്ന തന്റെ മകളുടെ അത്യാഡംബര വിവാഹത്തിന് ബ്രൂണൈ സുൽത്താൻ ഹസ്സനാൽ ബോൾക്കിയ ചെലവഴിച്ചത് കോടികൾ. ലോകത്തെ അതിസമ്പന്നരിൽ 75ാം സ്ഥാനമാണ് ബ്രൂണൈ സുൽത്താന്.
സുൽത്താന്റെ 12 മക്കളിൽ ഒമ്പതാമത്തെ ആളായ ഫദ്സില്ല ലുബാബുൾ രാജകുമാരിയുടെ വിവാഹമാണ് ഇക്കഴിഞ്ഞ 23ന് കെങ്കേമമായി ആഘോഷിച്ചത്. സുൽത്താന്റെ കൊട്ടാരമായ ഇസ്താന നൂറുൾ ഇമാനിലായിരുന്നു ചടങ്ങുകൾ. 1,700 ലേറെ മുറികളുള്ള കൊട്ടാരത്തിന്റെ ഹാളിന് 5,000 പേരെ ഉൾക്കൊള്ളാനാകും.
കാമുകൻ അബ്ദുള്ള അൽ ഹാഷ്മിയായിരുന്നു വരൻ. സുൽത്താന്റെ രണ്ടാം ഭാര്യയായ മറിയം അബ്ദുൾ അസീസിലുണ്ടായ മകളാണ് 36കാരിയായ ലുബാബുൾ. മറിയവും സുൽത്താനും 2003ൽ വേർപിരിഞ്ഞിരുന്നു. ബ്രൂണൈയിലെ നാഷണൽ നെറ്റ്ബോൾ ക്യാപ്റ്റനും ഹെൽത്ത് കെയർ ക്യാമ്പെയ്ൻ കോർഡിനേറ്ററും കൂടിയാണ് ലുബാബുൾ. ലണ്ടനിലെ കിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ലുബാബുൾ രാജകുമാരി ബിരുദം നേടിയത്. ഹൾട്ട് ഇന്റർനാഷണൽ ബിസിനസ് സ്കൂളിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.
രാജകുടുംബം പരമ്പരാഗതമായി കൈമാറി വന്ന ആഭരണങ്ങളും ഒപ്പം ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മരതകം പതിച്ച ടിയാരയുമാണ് ലുബാബുൾ രാജകുമാരി വിവാഹത്തിന് അണിഞ്ഞിരുന്നത്. മലേഷ്യൻ ഫാഷൻ ഡിസൈനറായ ബെർണാർഡ് ചന്ദ്രനാണ് രാജകുമാരിയുടെ അതിമനോഹരമായ വിവാഹ വസ്ത്രങ്ങൾക്ക് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |