പൊന്നാനി: ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനാൽ ഇത്തവണ രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ജലവിഭവ വകുപ്പിന്റെ മുന്നറിയിപ്പ്. ചമ്രവട്ടം റെഗുലേറ്റഡ് കം ബ്രിഡ്ജിന്റെ ഷട്ടറുകൾക്കടിയിലൂടെയുള്ള ചോർച്ച കാരണമാണ് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ കാരണമായതെന്ന് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നു.
പുഴയിൽ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ നരിപ്പറമ്പ് പ്ലാന്റിലേക്ക് വെള്ളമടിക്കുന്നതിന്റെ അളവ് പ്രതിദിനം കുറഞ്ഞ് വരികയാണിപ്പോൾ. സമഗ്ര കുടിവെള്ള പദ്ധതിയുടെ കീഴിൽ വരുന്ന പൊന്നാനി നഗരസഭയിലും, മാറഞ്ചേരി, വെളിയൻകോഡ്, പെരുമ്പടപ്പ്, എടപ്പാൾ, വട്ടംകുളം, തവനൂർ, ആലങ്കോട്, കാലടി, നന്നംമുക്ക് എന്നീ പഞ്ചായത്തുകളിലും വരും ദിവസങ്ങളിൽ കുടിവെള്ള വിതരണത്തിന് ശക്തമായ നിയന്ത്രണമെർപ്പെടുത്താൻ പോവുകയാണ് ജലവിഭവവകുപ്പ് അധികൃതർ.
പൊന്നാനി നഗരസഭയിലും ഒമ്പത് പഞ്ചായത്തുകളിലും കൂടി 16,000 വീടുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. 4,000ത്തോളം വ്യാവസായിക ആവശ്യങ്ങൾക്കും 2,000 ത്തോളം പൊതു പൈപ്പുകൾ വഴിയും ജലവിഭവ വകുപ്പ് കുടിവെള്ളം നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ ജല വിഭവ വകുപ്പിനെ ആശ്രയിച്ചു കഴിയുന്നവർക്ക് എങ്ങനെ കുടിവെള്ളമെത്തിക്കുമെന്ന അങ്കലാപ്പിലാണ് ഇപ്പോൾ അധികൃതർ. കഴിഞ്ഞുപോയ വർഷങ്ങളിലൊന്നും തന്നെ ജലവിഭവ വകുപ്പ് ഇത്രയും രൂക്ഷമായ കുടിവെള്ള ക്ഷാമ പ്രതിസന്ധിയെ നേരിട്ടിട്ടില്ല. ചമ്രവട്ടം റെഗുലറ്റെഡ് കം ബ്രിഡ്ജ് യാഥാർഥ്യമായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പുഴയിൽ ജലം സംഭരിച്ചു നിർത്താൻ കഴിഞ്ഞിട്ടില്ല. ഷീറ്റ് പൈലിംഗിനടിയിലൂടെയുള്ള ചോർച്ച കാരണം പുഴയിൽ സംഭരിക്കേണ്ട ജലം പുഴയിലേക്ക് ഒഴുകിപോയതാണ് കുടിവെള്ള ക്ഷാമത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വരുന്നത്.
ചമ്രവട്ടം റെഗുലേറ്റഡ് കം ബ്രിഡ്ജിന് അടിയിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഷീറ്റ് പൈലുകൾ ഉപയോഗിച്ച് ഷട്ടറുകൾക്കടിയിലുള്ള ചോർച്ച തടയുന്നതിനുള്ള പ്രവർത്തികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഷീറ്റുകളുടെ ഗുണനിലവാരമില്ലായ്മ കാരണം ചോർച്ച തടയുന്നതിനുള്ള പ്രവൃത്തികൾ തൽക്കാലത്തേക്ക് നിറുത്തിവെച്ചിരിക്കുകയാണ്. ഈ വരുന്ന മഴക്കാലത്തിന് മുൻപ് ഷീറ്റ് പൈലിംഗ് പൂർത്തീകളിക്കാനുള്ള തീവ്ര ശ്രമത്തിലാരുന്നു അധികൃതർ. പുതിയ പ്രതിസന്ധി എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. റഗുലേറ്ററിലെ ചോർച്ച തീർത്താൽ മാത്രമെ പുഴയിൽ ജലം സംഭരിച്ചു നിർത്താൻ കഴിയൂ. ചമ്രവട്ടം പദ്ധതി പ്രദേശം മുതൽ കുറ്റിപ്പുറം വരെ 13 കിലോമീറ്റർ ചുറ്റളവിൽ ഭാരതപ്പുഴയിൽ ജലം സംഭരിച്ചു നിർത്താൻ കഴിയുന്ന രീതിയിലാണ് ചമ്രവട്ടം റെഗുലേറ്റർ വിഭവനം ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ ജല ക്ഷാമത്തിന് പരിഹാരം കാണാൻ തൂതപുഴയിലെയും, ഭാരതപ്പുഴയിലെയും ജല സംഭരണികൾ തുറന്ന് നൽകണമെന്ന് പൊന്നാനി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജല വിഭവ വകുപ്പിന്റെ ഉന്നത തലങ്ങളിലേക്ക് കത്ത് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |