ആലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷ ആരംഭിക്കുന്നതോടെ എയ്ഡഡ് സ്കൂളുകളിലെ അനദ്ധ്യാപകർക്ക് ഡബിൾ റോളാണ്. പകൽ ഹൈസ്കൂളിലെ ഓഫീസ് സ്റ്റാഫിന്റെ ചുമതലകളും രാത്രി പ്ലസ് ടൂ പരീക്ഷാ ചോദ്യപേപ്പറിന്റെ കാവലും!. ഹയർ സെക്കൻഡറിയിൽ ആവശ്യത്തിന് ഓഫീസ് സ്റ്റാഫുകളില്ലാത്തതിനാലാണ് അമിത ജോലിഭാരം ഇവരുടെ ചുമലിൽ വരുന്നത്. ലാബ് അസിസ്റ്റന്റുമാരുണ്ടെങ്കിലും അവർ ക്ലറിക്കൽ ജോലികൾ ചെയ്യില്ല. അതോടെ പരീക്ഷാദിനങ്ങളിൽ രാപകൽ സർവീസിനാണ് തങ്ങളെ നിയോഗിക്കുന്നതെന്ന് കേരള ഏയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ആരോപിക്കുന്നു. പ്ലസ് ടൂ ചോദ്യപേപ്പറുകൾ നേരത്തെ എത്തുമെന്നതാണ് രാത്രികാല കാവൽഡ്യൂട്ടിക്ക് ഇടയാക്കുന്നത്. ക്ലാർക്ക്, മീനിയൽ, ലൈബ്രേറിയൻ തുടങ്ങിയ ഹയർസെക്കൻഡറി അനദ്ധ്യാപക തസ്തികകളിൽ നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി അംഗീകരിക്കുകയും സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടും നടപ്പിലായിട്ടില്ല.
അനുപാതം പണ്ടേപ്പടി
കെ.ഇ.ആർ നിലവിൽ വന്ന് അര നൂറ്റാണ്ട് പിന്നിട്ടിട്ടും അനദ്ധ്യാപക വിദ്യാർത്ഥി അനുപാതത്തിൽ കാലോചിതമായ മാറ്റം വന്നിട്ടില്ല. നിലവിലെ അനദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1500 : 700 ആണ്. ഇത് 1000 : 500 ആയി പരിഷ്ക്കരിക്കണമെന്നാണ് അനദ്ധ്യാപകരുടെ ആവശ്യം. അനുപാതം കണക്കാക്കുമ്പോൾ എൽ.പി അറ്റാച്ച്ഡ് ഹൈസ്കൂളിലെ ലോവർ പ്രൈമറി വിദ്യാർത്ഥികളുടെ എണ്ണം കൂടി ഉൾപ്പെടുത്തണമെന്നാവശ്യം അധികൃതർക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. സ്പെഷ്യൽ സ്കൂളുകളിലെ മേട്രൺ തസ്തികയിലുള്ളവർക്ക് വിശ്രമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യേണ്ട സാഹചര്യവുമുണ്ട്.
.................................................
400
ജില്ലയിൽ 100 ഓളം എയ്ഡഡ് സ്കൂളുകളിലായി
400 ലധികം അനദ്ധ്യാപകർ
................................................
അനദ്ധ്യാപകരുടെ ആവശ്യങ്ങൾ
രാത്രികാല വാച്ച്മാൻ ഡ്യൂട്ടി ഒഴിവാക്കുക
സേവന ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുന്നത് ഒഴിവാക്കുക
അനദ്ധ്യാപക പാക്കേജിൽ ഉൾപ്പെട്ടവരുടെ മുൻകാല സേവനം അംഗീകരിക്കുക
കലോത്സവ മാനുവലിൽ ഉൾപ്പെടുത്തുക
സ്പെഷ്യൽ സ്കൂൾ ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കുക
വകുപ്പ്തല പരിശീലനങ്ങൾ നൽകുക
.......................
നിയമനങ്ങൾ കൃത്യസമയത്ത് നടത്താത്തത് മൂലമാണ് അനദ്ധ്യാപകരുടെ ജോലി ഭാരം ഇരട്ടിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിയമസഭാ സ്പീക്കർക്കും എം.പിക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്. അനുകൂല നടപടി പ്രതീക്ഷിക്കുന്നു.
എൻ.ഹരീഷ്, സെക്രട്ടറി,
കെ.എ.എസ്.എൻ.ടി.എസ്.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |