തിരുവനന്തപുരം: തിരുവല്ലം ജഡ്ജിക്കുന്നിൽ മദ്യലഹരിയിൽ ദമ്പതികളെ ആക്രമിച്ച കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നാലു പ്രതികളുടെയും ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി. ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് വിനീത്, രാജേഷ്, രാജേഷ് കുമാർ, ബിജു എന്നിവർക്ക് നെയ്യാറ്റിൻകര ജുഡിഷ്യൽ മജിസ്ട്രേറ്റ് വിനോദ് ബാബു ജാമ്യം നിഷേധിച്ചത്. കേസിൽ ഇനി പിടിയിലാകാനുള്ള വിപിൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി വരുന്ന 10ന് പരിഗണിക്കാൻ മാറ്റി. യുവതിയെ കടന്നുപിടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു എന്നതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം നിഷേധിച്ചതോടെ നാലു പ്രതികളുടെയും റിമാൻഡ് രണ്ടാഴ്ചത്തേക്ക് നീട്ടി. അതേസമയം തിരുവല്ലം കസ്റ്റഡി മരണവും ദമ്പതികളുടെ പരാതിയും സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ഇരു കേസുകളുടെയും അന്വേഷണം തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസിന് കൈമാറി ഉത്തരവായി. എന്നാൽ ഇരുകേസുകളും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്തശേഷം കേസ് ഫയലുകൾ ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്ന് തിരികെവാങ്ങി അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും. കേസ് ഫയലുകൾ സംസ്ഥാന ക്രൈംബ്രാഞ്ചിന് നൽകാൻ നിർദ്ദേശം വരുംവരെ അന്വേഷണം തുടരുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബി. അനിൽ കുമാർ പറഞ്ഞു. ഇന്ന് സുരേഷിന്റെ ബന്ധുക്കളെയും പേരൂർക്കടയിലെ ദമ്പതികളെയും നേരിൽക്കണ്ട് മൊഴി രേഖപ്പെടുത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. തിരുവല്ലം സ്റ്റേഷനിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ശേഖരിച്ച അന്വേഷണസംഘം സി.സി ടിവി കാമറകളുടെ ഹാർഡ് ഡിസ്‌കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. സുരേഷിന്റെ വീട് ഇന്നലെ കെ. മുരളീധരൻ എം.പി സന്ദർശിച്ചിരുന്നു. ജില്ലാ കോൺഗ്രസ് നേതാക്കൾക്കൊപ്പമെത്തിയ മുരളീധരൻ സുരേഷിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |