ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ താക്കറെ കുടുംബത്തിന്റെ വിശ്വസ്തരുടെ വീടുകളും സ്ഥാപനങ്ങളും റെയ്ഡ് ചെയ്തു. മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയുടെ അടുത്ത സഹായി രാഹുൽ കനാലിന്റെ വീട്ടിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ശിവസേനയുടെ ഭാരവാഹിയും ഷിർദി ട്രസ്റ്റ് അംഗവുമാണ് രാഹുൽ കനൽ. കേബിൾ ഓപ്പറേറ്റർ സദാനന്ദ് കദം, ബജ്റംഗ് ഖർമതെ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. ഇവർ രണ്ട് പേരും ശിവസേന മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ അനിൽ പരബിന്റെ അടുപ്പക്കാരാണ്. കുറഞ്ഞ കാലത്തിനുള്ളിൽ മഹാരാഷ്ട്രയിലെ ഭരണമുന്നണിയുമായി ബന്ധമുള്ള 14 പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെയും ഇ.ഡിയുടെയും റെയ്ഡ് നടന്നു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസിൽ മഹാരാഷ്ട്രയിലെ മന്ത്രിയായ നവാബ് മാലിക് ഇപ്പോൾ ഇ.ഡി കസ്റ്റഡിയിലാണ്.
ആഞ്ഞടിച്ച് ആദിത്യ താക്കറെയും സഞ്ജയ് റാവത്തും
ബി.ജെ.പിയുടെ പ്രചാരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികൾക്ക് മുമ്പിൽ തല കുനിക്കുകയില്ലെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.
' രാജ്യത്ത് പലയിടങ്ങളിലും കേന്ദ്ര ഏജൻസികളെ ബി.ജെ.പി ദുരുപയോഗപ്പെടുത്തുകയാണ്. പക്ഷേ, തല കുനിക്കാൻ ഞങ്ങൾ തയ്യാറല്ല.'- ആദിത്യ താക്കറെ പറഞ്ഞു.
രാജ്യത്തെ ഏറ്റവും സമ്പന്നമായ ബ്രിഹാൻ മുംബൈ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഈ റെയ്ഡ് നടക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഈ തിരഞ്ഞടുപ്പ് നടക്കുന്നത് വരെ ഓരോ വാർഡിലും റെയ്ഡും നടക്കും. മഹാരാഷ്ട്രയിലും ബംഗാളിലും ഇത്തരം റെയ്ഡുകൾ നടക്കുന്നത് ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ സമ്മർദ്ദത്തിലൂടെ താഴെയിറക്കാനാണ്. മഹാരാഷ്ട്രയിൽ 14 പേർക്കും ബംഗാളിൽ 7 പേർക്കുമെതിരെ റെയ്ഡ് നടന്നു. ബി.ജെ.പിക്കാർക്കെതിരെ റെയ്ഡില്ല. 50 പേരുകൾ ഞാൻ നൽകിയിട്ടും ഒരു നടപടിയുമില്ല. ഇ.ഡി ബി.ജെ.പിയുടെ എ.ടി.എം മെഷീനുകളായി മാറിയിരിക്കുകയാണ്. ഇ.ഡി ഉദ്യോഗസ്ഥരടങ്ങിയ റാക്കറ്റിനെ കുറിച്ച് മുംബയ് പൊലീസ് അന്വേഷണം നടത്തുമെന്നും ചില ഇ.ഡി ഉദ്യോഗസ്ഥർ ജയിലിലാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |