ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ജയിച്ചാൽ പാർട്ടി വിടില്ലെന്ന് പള്ളിയിലും ക്ഷേത്രത്തിലും ദർഗയിലും കൊണ്ടുപോയി പ്രതിജ്ഞയെടുപ്പിച്ചെങ്കിലും തൂക്ക് മന്ത്രിസഭ വന്നാൽ 2017 ആവർത്തിച്ചേക്കാമെന്ന നിഗമനത്തിൽ കോൺഗ്രസ് ഗോവയിലെ തങ്ങളുടെ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റി. ഇന്ന് വോട്ടെണ്ണലിന് ശേഷമുള്ള സാഹചര്യങ്ങൾ നോക്കി തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം മുതിർന്ന നേതാക്കളായ പി. ചിദംബരവും ഡി.കെ. ശിവകുമാറും പനാജിയിലെത്തി.
പനാജിയിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയുള്ള ബാംബോലിൻ ബീച്ച് റിസോർട്ടിലാണ് കോൺഗ്രസിന്റെയും സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെയും സ്ഥാനാർത്ഥികളെ പാർപ്പിച്ചിരിക്കുന്നത്. എന്നാൽ സ്ഥാനാർത്ഥികൾ പ്രതിപക്ഷ നേതാവായ ദിഗംബർ കാമത്തിന്റെ പിറന്നാൾ ആഘോഷത്തിന് ഒത്തുകൂടിയെന്നാണ് കോൺഗ്രസിന്റെ വാദം. മാർച്ച് എട്ടിനായിരുന്നു കാമത്തിന്റെ പിറന്നാൾ.
2017ൽ 17 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് ബി.ജെ.പി മറ്റ് കക്ഷികളെ ചേർത്ത് സർക്കാർ രൂപീകരിച്ചത്.
ഇക്കുറി അബദ്ധം പറ്റാതിരിക്കാൻ കോൺഗ്രസ് സർവ സന്നാഹവും ഒരുക്കിയിട്ടുണ്ട്. പാർട്ടി സ്ഥാനാർത്ഥികൾ എവിടെയും പോകില്ലെന്ന് ഉറപ്പ് നൽകിയതായി ബാംഗ്ളൂരിൽ നിന്നെത്തിയ ഡി.കെ. ശിവകുമാർ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥികൾ മറുകണ്ടം ചാടിക്കാനുള്ള ബി.ജെ.പി നീക്കം നടപ്പാകില്ലെന്ന് എ.ഐ.സി.സി ചുമതലയുള്ള ദിനേഷ് ഗുണ്ടു റാവുവും പറഞ്ഞു.
ഉത്തരാഖണ്ഡിലും കരുതലോടെ
ബി.ജെ.പിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന എക്‌സിറ്റ് പോൾ സർവെ ഫലങ്ങളുടെ വെളിച്ചത്തിൽ കോൺഗ്രസ് ഉത്തരാഖണ്ഡിലേക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ അടക്കം മുതിർന്ന നേതാക്കളുടെ സംഘത്തെ അയച്ചു. ഇവർ 13 ജില്ലകളിലായി വോട്ടെണ്ണലിനെ തുടർന്നുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യും. ഹരിയാനയിൽ നിന്നുള്ള എം.പി ദീപേന്ദർ സിംഗ് ഹൂഡ, എ.ഐ.സി.സി നേതാക്കളായ ഡോ. അജോയ് കുമാർ, സരിത ലിയാഫ്‌ലാംഗ്, ദേവേന്ദർ യാദവ്, മോഹൻ പ്രകാശ്, ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ്, നേതാക്കളായ ജീതു പത്‌വാനി, എം.ബി. പാട്ടീൽ, ജാർഖണ്ഡിലെ മന്ത്രി ബനാ ഗുപ്‌ത തുടങ്ങിയ നേതാക്കൾക്കാണ് ചുമതല.
ജയിക്കുന്ന എം.എൽ.എമാരെ ഉടൻ ഡെറാഡൂണിലെത്തിച്ച് ബാക്കി കരുനീക്കങ്ങൾ സജീവമാക്കും. ബി.ജെ.പി തങ്ങളുടെ സ്ഥാനാർത്ഥികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ദേവേന്ദ്ര യാദവ് പറഞ്ഞു. അതിനാൽ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിൽ നിയമസഭാ കക്ഷി യോഗം
വോട്ടെണ്ണൽ കഴിഞ്ഞ് വൈകിട്ട് 5ന് തന്നെ ആദ്യ നിയമസഭാകക്ഷി യോഗം ചേരുമെന്ന് പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദു പറഞ്ഞു. ജയിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെല്ലാം പി.സി.സി ആസ്ഥാനത്തെത്തും.
എക്സിറ്റ് പോൾ നിരോധിക്കണമെന്ന് ബാദൽ
പഞ്ചാബികൾ ഒരിക്കലും എക്‌സിറ്റ് പോളുകളിൽ വിശ്വസിക്കാറില്ലെന്നും ശിരോമണി അകാലിദൾ ഭരണം പിടിക്കുമെന്നും പാർട്ടി അദ്ധ്യക്ഷൻ സുഖ്‌ബിർ സിംഗ് ബാദൽ പറഞ്ഞു. എക്‌സിറ്റ് പോളുകളും അഭിപ്രായ സർവെകളും നിരോധിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനങ്ങളുടെ പണമുപയോഗിച്ച് ചില സർക്കാരുകളാണ് ഇത്തരം സർവെകൾ നടത്തുന്നത്. ആംആദ്‌മി പാർട്ടിയും സർവെ നടത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |