അരീക്കോട്: രാജ്യം ഭരിക്കുന്നവർ മതത്തെയും മത ആചാരങ്ങളെയും ആക്രമിക്കുന്നവരാണെന്നും അവർ ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ പുതിയതായി നിർമിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ ജനങ്ങളെ കുറിച്ച് ആശങ്ക വേണ്ട. അധികാര വർഗം ഭീരുക്കളും മണ്ടന്മാരുമാണെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് ഒന്നിനെയും ഭയമില്ലെന്ന് ഈ ലോകത്തോട് വിളിച്ചു പറയണം. ഒരിക്കലും ഭയപെടില്ലായെന്ന് തീരുമാനിക്കുന്ന നിമിഷം മുതൽ സമൂഹമാണ് പിന്നീട് ഭയമുള്ളവരായി മാറുന്നത്. ഡൽഹിയിലുള്ള അധികാര വിഭാഗം അവരെ തന്നെ പേടിക്കുകയാണ്. അവരുടെ ഭയത്തിൽ നിന്ന് ഒളിച്ചു കളിക്കാനാണ് അവർ ജനങ്ങളെ പേടിപ്പിക്കുന്നത്. ശരിയായ കായികാഭ്യാസം നേടുന്നത് നിങ്ങളുടെ പേടിയെ ഇല്ലാതാക്കും. പുതിയ ഇൻഡോർ സ്റ്റേഡിയം അതിന് ഉപകരിക്കും. നമ്മൾ പേടിക്കുകയും തെറ്റുകൾ ചെയ്യുകയും വേണം. അതിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാമില നർഗീസെന്ന കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു രാഹുൽഗാന്ധിയുടെ പ്രസംഗം തർജമ ചെയ്തിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എം.പി, പി.കെ. ബഷീർ എം.എൽ.എ, അനിൽകുമാർ എം.എൽ.എ, അജീഷ് എടാലത്ത്, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദുഹാജി തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാർത്ഥികളുമൊത്ത് ഷട്ടിൽ കളിച്ച് രാഹുൽഗാന്ധി
വൈകീട്ട് 4.30ഓടെ സുല്ലമുസ്സലാം കോളേജിൽ എത്തിയ രാഹുൽഗാന്ധി ആദ്യം തന്നെ ശിലാഫലകം അനാച്ഛാദനം ചെയ്ത് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. സ്റ്റേഡിയം സന്ദർശിച്ചപ്പോൾ കോളേജിലെ അദ്ധ്യാപകൻ ഷട്ടിൽ ബാറ്റെടുത്ത് കൈയ്യിൽ കൊടുത്തതോടെ വിദ്യാർത്ഥികളുമായി അൽപനേരം കളിയിൽ ഏർപെട്ടു. വിദ്യാർത്ഥികളുടെ ആദ്യ സർവിംഗ് രാഹുൽഗാന്ധിക്ക് എടുക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് ആവേശത്തോടെ വീണ്ടും കളിച്ചു. അഞ്ച് മിനിട്ടോളം വിദ്യാർത്ഥികളുമായി ഷട്ടിൽ കളിച്ചാണ് രാഹുൽഗാന്ധി മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |