കൊടുങ്ങല്ലൂർ : രാത്രിയിലെ ഭക്ഷണം പാകം ചെയ്യാനാണ് റാൻസിയെ ഭർത്താവ് നാസർ മക്കളോടൊപ്പം വീട്ടിലേക്ക് അയച്ചത്. പക്ഷേ സ്കൂട്ടറോടിച്ച് റാൻസിയെത്തിയത് മരണത്തിലേക്ക്. അമ്മയെ സ്കൂട്ടറിൽ നിന്ന് ഇടിച്ചിട്ട് തുരുതുരാ വെട്ടുന്നത് കണ്ട ഭീകരദൃശ്യത്തിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല അമ്മയ്ക്കൊപ്പമുണ്ടായിരുന്ന ആ രണ്ട് കുരുന്നുകൾ. ആ ഞെട്ടലിലാണ്
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ റിഹയും എൽ.കെ.ജി വിദ്യാർത്ഥി ദായി മുഹമ്മദും. ഇപ്പോൾ റാൻസിയുടെ സഹോദരിക്കൊപ്പമാണ് ഇരുവരും.
റാൻസിയുടെ വീടിന്റെ അമ്പത് മീറ്റർ മാത്രം അകലെയാണ് പ്രതിയായ റിയാസിന്റെ വീട്. കാറ്ററിംഗ് ജോലിക്ക് പോയിരുന്ന പ്രതിക്ക് ലോക്ക് ഡൗൺ വന്നതോടെ തൊഴിലില്ലാതെയായി. ഇതേത്തുടർന്നാണ് ഇക്കാലത്ത് ഇവരുടെ കടയിൽ ജോലിക്ക് കയറിയത്. എന്നാൽ പിന്നീട് ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായും മോശമായി പെരുമാറുന്നതായും കണ്ടതോടെ കടയിൽ നിന്നും പതുക്കെ ഒഴിവാക്കി. അടുപ്പം കാണിക്കാനെത്തിയ പ്രതിയെ അകറ്റി നിറുത്തിയ റിൻസിയെ പ്രതി ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടെന്നും പറയുന്നു. മതിലകം സ്വദേശിയായ നാസറും കുടുംബവും ഈ ഭാഗത്ത് അഞ്ച് വർഷം മുമ്പാണ് സ്ഥലവും വീടും വാങ്ങിയത്. വിദേശത്തായിരുന്ന നാസർ അവിടത്തെ ജോലി അവസാനിപ്പിച്ച് മടങ്ങിയെത്തിയ ശേഷമാണ് റെഡിമെയ്ഡ് കട ആരംഭിച്ചത്. അതിന് ശേഷമാണ് ഇവിടെ താമസം തുടങ്ങിയതും. ദിവസവും കുടുംബം രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രിയേ തിരിച്ചു വരാറുള്ളൂ. അതിനാൽ അയൽവാസികളുമായി അധികം ബന്ധമില്ല.
അതേസമയം പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. പ്രതിയുടെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തി. വീട്ടിൽ നിന്നും പ്രതി ഉപേക്ഷിച്ച രക്തം പുരണ്ട ചെരിപ്പുകൾ കണ്ടെടുത്തു. പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു. വെട്ടാൻ ഉപയോഗിച്ച കൊടുവാളും ഉടുത്തിരുന്ന മുണ്ടും സംഭവ സ്ഥലത്ത് നിന്നും 300 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. കഴുത്തിന് പിറകുവശത്തെ വെട്ടിൽ റിൻസിയുടെ തല മുടി മുറിഞ്ഞു വീണത് ചോര തളം കെട്ടിയ സ്ഥലത്ത് കിടക്കുന്നുണ്ട്. ഈ സ്ഥലം പൊലീസ് കയർ കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. തൃശൂരിൽ നിന്നെത്തിയ പൊലീസ് നായ മണം പിടിച്ച് ചൈതന്യ നഗറിൽ ചെന്നുനിന്നു. ആക്രമണം നടന്ന സ്ഥലവും മരിച്ച റിൻസിയുടെ വീടും റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേ സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |