ആലപ്പുഴ: ദേശീയ പാത സ്ഥലമേറ്റെടുപ്പിന്റെ നഷ്ടപരിഹാരത്തുക വിതരണം പുന:രാരംഭിച്ചു.
തുറവൂർ മുതൽ ഓച്ചിറ വരെയുള്ള ഭാഗം ആറുവരി പാതയാക്കുന്നതിനായി സ്ഥലമെടുത്ത ഭൂവുടമകൾക്കുള്ള തുകയാണ് വിതരണം തുടങ്ങിയത്. സ്ഥലമെടുപ്പ് മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും പുതിയ ഡെപ്യൂട്ടികളക്ടർ ചുമതല ഏൽക്കുകയും ചെയ്തതോടെയാണ് നഷ്ടപരിഹാരത്തുകയുടെ വിതരണം പുന:സ്ഥാപിച്ചത്.
നിലവിലെ ഡെപ്യൂട്ടി കളക്ടർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് കഴിഞ്ഞ നാലു മുതൽ നഷ്ടപരിഹാര തുകയുടെ വിതരണം മുടങ്ങിയിരുന്നു.
കഴിഞ്ഞ 14 ദിവസമായി ജോലികൾ മന്ദഗതിയിലായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ 141 ഭൂ ഉടമകൾക്കായി 128കോടി രൂപയാണ് വിതരണം ചെയ്തത്. 7760 ഭൂവുടമകളിൽ 3628 പേർക്ക് 1328 കോടി രൂപ വിതരണം ചെയ്തു. ശേഷിക്കുന്ന 4132 പേരുടെ ഫയൽ ഇനി തീർപ്പാക്കണം. നഷ്ടപരിഹാരം വിതരണം ചെയ്യാനായി 1472 കോടി രൂപ ഇപ്പോൾ കൈവശമുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചതോടെ നഷ്ടപരിഹാരത്തുക വിതരണം വേഗതയിലായത്. ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ മാത്രം അധികമായി കഴിഞ്ഞ ദിവസം 10 ജീവനക്കാരെയാണ് നിയമിച്ചത്.
#സ്‌പെഷൽ ഡ്രൈവ്
ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രവർത്തിക്കുന്ന മൂന്ന് സ്‌പെഷൽ തഹസീൽദാർ ഓഫീസുകളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ നിയമിച്ചു.
നഷ്ടപരിഹാരം
ആകെ ഭൂവുടമകൾ:7760
തീർപ്പ് കല്പിച്ചത്: 3628
വിതരണം ചെയ്ത തുക: 1328കോടി
തീർപ്പ് കല്പിക്കാനുള്ള ഫയൽ: 4132
വിതരണം ചെയ്യാനുള്ളത്: 1472കോടി
കഴിഞ്ഞ രണ്ട് ദിവസം
വിതരണം നടത്തിയ തുക
തീർപ്പ് കല്പിച്ച ഭൂഉടമകൾ: 141
വിതരണം ചെയ്ത തുക: 128കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |