തൃശൂർ: കോടികളുടെ വായ്പാ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്ക് കടം പിരിച്ചെടുക്കാൻ ലേലനടപടികളുമായി മുന്നോട്ട്. 4.8 ലക്ഷം മുതൽ 1.67 കോടി വരെ വായ്പയെടുത്ത 23 പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 12നാണ് ആദ്യ ലേലം. വായ്പകളുടെ നിജസ്ഥിതി മനസിലാക്കി ബാക്കിയുള്ളവർക്കും നോട്ടീസ് അയക്കും.
തട്ടിപ്പിനെ തുടർന്ന് ബാങ്ക് പ്രതിസന്ധിയിലായതിനെ തുടർന്ന് പലരും ബോധപൂർവം വായ്പ തിരിച്ചടയ്ക്കാതിരിക്കുന്നുണ്ട്. ലേലനടപടികളുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന് നൂറ് ശതമാനവും ഉറപ്പുള്ളവർക്കാണ് ആദ്യഘട്ടത്തിൽ നോട്ടീസ് അയച്ചത്. ഈ ലക്ഷ്യത്തോടെ സെയിൽ ഓഫീസറെ നിയോഗിച്ചിരുന്നു. ഇപ്പോൾ ബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് കീഴിലായതിനാൽ ഫലപ്രദമായി കാര്യങ്ങൾ നീക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
ടീം ഓഡിറ്റിന് പുതിയ സംഘത്തെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉത്തരവായിട്ടില്ല. ഒരു ഓഡിറ്ററെക്കൊണ്ട് മൊത്തം വായ്പയുടെ നിജസ്ഥിതി കണ്ടെത്താനാവില്ല. കുഴഞ്ഞുമറിഞ്ഞ കണക്കുകൾ പരിശോധിക്കാൻ ഒരു സംഘം ഓഡിറ്റർമാർക്കേ കഴിയൂ. ഇതിനിടെ തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ ചില ഉദ്യോഗസ്ഥർ നിയമനടപടിക്ക് പോയിട്ടുണ്ടെങ്കിലും സർക്കാർ മറുപടി നൽകിയിട്ടില്ലെന്ന് അറിയുന്നു. ആറ് മാസത്തിന് ശേഷവും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ നിയമനടപടി സ്വീകരിച്ചത്.
ഒന്നുമാവാതെ കൺസോർഷ്യം
കരുവന്നൂർ ബാങ്കിനെ രക്ഷിക്കാനായി കൺസോർഷ്യം രൂപീകരിക്കാനുള്ള പ്രവർത്തനം നിലച്ച മട്ടായി. സഹകരണ രജിസ്ട്രാറുടെ നേതൃത്വത്തിൽ ജില്ലയിലെ സഹകരണ ബാങ്കുകളുടെ യോഗം ചേരുകയും കൺസോർഷ്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് 90 ബാങ്കുകളുടെ പട്ടിക സർക്കാരിന് അയക്കുകയും ചെയ്തിരുന്നു. പക്ഷേ, സർക്കാർ തീരുമാനമുണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |