കൊല്ലം: നഗരത്തിലെ തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ പ്ലാന്റുകളിൽ ഭൂരിഭാഗവും പൊളിഞ്ഞു ചീഞ്ഞുനാറിയതോടെ പ്രദേശവാസികൾക്ക് രൂക്ഷഗന്ധം ഒഴിഞ്ഞ നേരമില്ലാതായി. പ്ലാന്റുകളുടെ പരിപാലനത്തിന് തൊഴിലാളികളില്ല എന്നതറിയാതെ ജനങ്ങൾ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. മാലിന്യ സംസ്കരണത്തിന് സ്ഥാപിച്ച സംവിധാനം രൂക്ഷമായ മാലിന്യ പ്രശ്നം ഉയർത്തിയിട്ടും നഗരസഭ അധികൃതർക്ക് യാതൊരു അനക്കവുമില്ല.
കൊല്ലം ബീച്ചിന് സമീപം, പോളയത്തോട്, പോർട്ട് റോഡ്, ലിങ്ക് റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ സ്ഥിതിയാണ് ദയനീയം. കൊല്ലം ബീച്ചിന് സമീപത്തെ പ്ലാന്റ് പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇവിടെ നഗരത്തിന് പുറത്ത് നിന്നും പോലും പ്ലാസ്റ്റിക്, ഹോട്ടൽ, ആശുപത്രി, അറവ് മാലിന്യങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ തള്ളുകയാണ്. കുന്നുകൂടുന്ന മാലിന്യത്തിന് ഇടയ്ക്കിടെ തീപിടിച്ച് അസഹ്യ ഗന്ധവും ശ്വസന പ്രശ്നവും സൃഷ്ടിക്കുന്നു. ഇതിന് പുറമേ ലക്ഷങ്ങൾ ചെലവിട്ട് ശുചീകരിച്ച കൊല്ലം തോട്ടിലേക്കും പ്ലാന്റിന് സമീപം കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുകിപ്പരക്കുന്നു. എല്ലാ പ്ലാന്റുകളുടെ പരിസരത്ത് മാലിന്യം ഭക്ഷിക്കാൻ തെരുവ് നായ്ക്കൾ തമ്പടിക്കുന്നതും നാട്ടുകാർക്ക് വലിയ ഭീഷണിയാണ്.
# പരിപാലനത്തിന് ആളില്ല
താത്കാലിക അടിസ്ഥാനത്തിൽ 50 ഓളം ജീവനക്കാരെ നിയോഗിച്ചാണ് നഗരസഭ തുമ്പൂർമൂഴി മോഡൽ പ്ലാന്റുകളുടെ പരിപാലനം നടത്തിയിരുന്നത്. കാലാവധി നീട്ടാൻ സർക്കാരിൽ നിന്നു അനുമതി ലഭിക്കും മുമ്പേ താത്കാലികക്കാരെ പിരിച്ചുവിട്ടതോടെയാണ് സ്ഥിതി വഷളായത്. പലേടത്തും നഗരസഭയുടെ സ്ഥിരം ജീവനക്കാരെ വല്ലപ്പോഴും നിയോഗിക്കാറുണ്ട്. പൊതുജനങ്ങൾ മാലിന്യവുമായി എത്തുന്ന സമയങ്ങളിൽ ജീവനക്കാരുണ്ടാകില്ല. അതുകൊണ്ട് പ്ലാന്റിന്റെ പരിസരത്ത് ഉപേക്ഷിച്ച് പോകുന്ന മാലിന്യം കാക്കകൾ കൊത്തിവലിച്ചും തെരുവ് നായ്ക്കൾ കടിച്ചുകീറിയും പരിസരത്താകെ വ്യാപിക്കും.
പ്ലാന്റുകളുടെ പരിപാലനത്തിന് ഉടൻ താത്കാലിക ജീവനക്കാരെ നിയോഗിക്കും. പ്ലാന്റുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം ഉടൻ തന്നെ ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും
യു. പവിത്ര, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |