കടയ്ക്കാവൂർ: വേനൽക്കാലം എത്തിയതോടെ അഞ്ചുതെങ്ങ് നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. നിലവിൽ വാട്ടർ അതോറിട്ടി പൈപ്പ് ലൈനിലൂടെയുള്ള ജലമാണ് ഏക ആശ്രയം. അതാകട്ടെ പല ദിവസങ്ങളിലും കിട്ടാക്കനിയാണ്. പ്പൈപ്പിലൂടെ വെള്ളമെത്തുന്നത് ചിലപ്പോൾ അർദ്ധരാത്രിയിലുമാണ്. ഇവിടുത്തുകാർ ഉറക്കമില്ലാതെയാണ് ജലംശേഖരിക്കുന്നത്. ഇതിനൊക്കെ ശാശ്വത പരിഹാരം കാണാനാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. തീരദേശവാസികളുടെ ചിരകാല സ്വപ്നമായ വാക്കംകുളം ശുദ്ധജല വിതരണപദ്ധതി അധികൃതരുടെ അവഗണന കാരണം പാതിവഴിയിലായി. നാലുവർഷം മുമ്പ് ലോകബാങ്ക് സഹായത്തോടെ 1.25 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. അഞ്ച് മുതൽ ഏഴ് വരെയുള്ള വാർഡുകളിൽ നേരിട്ടും 11, 12 വാർഡുകളിൽ മുഖ്യമായും കുടിവെള്ളം ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി പാതിവഴിയിൽ
ജലവിതരണ പദ്ധതിയുടെ പണിതുടങ്ങി പകുതിയായതിനുശേഷമാണ് മണ്ണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇവിടെ പൂഴിമണ്ണാണെന്ന് കണ്ടെത്തി. കുളത്തിൽ ആഴത്തിൽ പൈലിംഗ് നടത്തിയാൽ മാത്രമേ സംഭരണികൾ സ്ഥാപിക്കാൻ കഴിയൂ. കോടികൾ വീണ്ടും ചെലവഴിക്കേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് മറ്റൊരു സ്ഥലം കണ്ടെത്താൻ ശ്രമം ആരംഭിച്ചത്. ഇതിനായി റവന്യൂ ഏറ്റെടുത്ത സുനാമി കോളനിയിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിരുന്നു. പഞ്ചായത്ത് അധികൃതർ കളക്ടറേയും മന്ത്രിയേയും സമീപിച്ചെങ്കിലും ഫയൽ ഇപ്പോൾ സെക്രട്ടേറിയറ്റിലെ എൽ.എസ്.ജി.ഡി വിഭാഗത്തിലാണ്.
നിലവിൽ കുളം വൃത്തിയാക്കി ചുറ്റും കമ്പിവേലി സ്ഥാപിക്കുക മാത്രമാണ് നടന്നത്. ജലശുദ്ധീകരണമടക്കം നടത്തി പൈപ്പിലൂടെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ മൂന്ന് ജലസംഭരണികളും സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്തിയാൽ മാത്രമേ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയൂ.
ഒന്നാം ഘട്ടത്തിൽ കുളം വൃത്തിയാക്കി പാർശ്വഭിത്തി കെട്ടി സംരക്ഷണം നൽകുകയും രണ്ടാംഘട്ടത്തിൽ മൂന്ന് ജലസംഭരണികൾ സ്ഥാപിച്ച് വെള്ളം ബ്ലീച്ച് ചെയ്ത് ഫിൽട്ടർ ചെയ്ത് ശേഖരിക്കുന്നതുമാണ് പദ്ധതി. വേനൽ ആരംഭിക്കുന്നതിനുമുമ്പ് പദ്ധതി പൂർത്തീകരിക്കനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് അഞ്ചുതെങ്ങ് നിവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |