കൊച്ചി: രണ്ടു ദിവസ ദേശീയ പണിമുടക്കിനോട് സഹകരിക്കില്ലെന്നും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത്. വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള മർച്ചന്റ്‌സ് അസോസിയേഷൻ, ഫിക്കി, ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ, ഫുട്‌വെയർ അസോസിയേഷൻ എന്നീ സംഘടനകളാണ് വിയോജിപ്പറിയിച്ചത്.
നിക്ഷേപകർക്കായി കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിൽ പണിമുടക്കിൽ വ്യാപാര, വാണിജ്യ മേഖലകൾ തടസമില്ലാതെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. കൊവിഡ് മൂലം പ്രതിസന്ധിയിലായ വാണിജ്യ വ്യവസായ മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ രണ്ട് ദിവസങ്ങളിൽ പ്രവർത്തനം തടപ്പെടുന്നത് മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടി ഫിക്കി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് എൽ. അസ്വാനി, കോ- ചെയർമാൻ ഡോ.എം.ഐ. സഹദുള്ള എന്നിവരാണ് കത്ത് നൽകിയത്.
രണ്ട് വർഷമായി കടുത്ത പ്രതിസന്ധി നേരിടുന്നതാണ് ഹോട്ടൽ മേഖലയെന്നും നിയന്ത്രണങ്ങൾ നീക്കി പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങിയിട്ട് ഒരുമാസം പോലുമായിട്ടില്ലെന്നും രണ്ടു ദിവസം അടച്ചിടാനാകില്ലെന്നും ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ ജി. ജയപാൽ, കെ.പി. ബാലകൃഷ്ണപ്പൊതുവാൾ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
പണിമുടക്കിനോട് സഹകരിക്കില്ലെന്നും വ്യാപാരികളെ ഒഴിവാക്കണമെന്നും നിർബന്ധമായി കടകൾ അടപ്പിക്കാൻ നീക്കമുണ്ടായാൽ പൊലീസ് സംരക്ഷണം നൽകണമെന്നും കേരള മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.കെ. മൂസ, പ്രസിഡന്റ് പി.ജെ. അഗസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു. പണിമുടത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെങ്കിലും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനാകില്ലെന്ന് കേരള ഫുട് വെയർ വ്യാപാരി അസോസിയേഷൻ ഭാരവാഹികകളായ മുജീബ് റഹ്മാൻ, ടി. നൗഷൽ എന്നിവർ ആവശ്യപ്പെട്ടു. സമരത്തോട് പൂർണ നിസഹകരണമില്ലെന്നും സ്ഥാപനങ്ങൾ തുറക്കാൻ തയാറാകുന്നവർക്ക് അതിനുള്ള സാഹചര്യമൊരുക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |