ലക്നൗ : ഉത്തർപ്രദേശിലെ സൗജന്യ റേഷൻ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ. യോഗിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ റേഷൻ നല്കുന്ന 'പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന' 3 മാസം കൂടി നീട്ടാൻ തീരുമാനിച്ചിരിക്കുന്നു. ഇത് സംസ്ഥാനത്തെ 15 കോടി ജനങ്ങൾക്ക് പ്രയോജനകരമാകുമെന്നും യോഗി കൂട്ടിച്ചേർത്തു. സൗജന്യ റേഷൻ പദ്ധതിക്കായി സർക്കാർ 3270 കോടി രൂപ മാറ്റി വച്ചെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു. 2020ൽ കൊവിഡിനെ തുടർന്നാണ് യു.പിയിൽ സൗജന്യ റേഷൻ പദ്ധതി ആരംഭിച്ചത്. മാർച്ച് 31ന് അവസാനിക്കേണ്ട പദ്ധതി ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. പദ്ധതി നീട്ടാനുള്ള സർക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് വേണ്ടിയാണെന്ന് യു.പിയിലെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ ബ്രിജേഷ് പഥക് പ്രതികരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനസേവന പദ്ധതികൾ എല്ലാ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യോഗി സർക്കാരിന്റെ പ്രധാന പ്രചരണായുധമായിരുന്നു സൗജന്യ റേഷൻ പദ്ധതി. ഒരു റേഷൻ കാർഡുടമയ്ക്ക് മാസത്തിൽ അഞ്ചു കിലോ ഭക്ഷ്യധാന്യം അധികമായി നൽകുന്നതാണ് പദ്ധതി.
അഖിലേഷ് യാദവ് പ്രതിപക്ഷ നേതാവാകും
സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് യു.പിയിൽ പ്രതിപക്ഷ നേതാവാകും. ഇന്നലെ ചേർന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിൽ അഖിലേഷിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കർഹാലിൽനിന്നാണ് അദ്ദേഹം വിജയിച്ചത്. എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അസംഗഢിലെ എം.പി സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഖിലേഷിന്റെ പുതിയ നീക്കം. 255 സീറ്റുകൾ നേടിയാണ് ബി.ജെ.പി തുടർഭരണം ഉറപ്പാക്കിയപ്പോൾ 111 സീറ്റുകളാണ് അഖിലേഷിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിക്ക് നേടാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |