ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യദിനത്തിൽ ജനം വലഞ്ഞു. പൊതുഗതാഗതം നിശ്ചലമായി. മെഡിക്കൽ സ്റ്റോറുകളും മത്സ്യ -മാംസ വിപണ കേന്ദ്രങ്ങളുമൊഴികെ കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തുടർച്ചയായ മൂന്നാം ദിവസവും ബാങ്കുകൾ പ്രവർത്തിച്ചില്ല. തൊഴിലാളികൾ, കൃഷിക്കാർ, ബാങ്ക് ജീവനക്കാർ, ഇൻഷ്വറൻസ് മേഖലയിലെ ജീവനക്കാർ, തുറമുഖ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ പണിയെടുക്കുന്നവരാണ് സമരത്തിൽ അണിചേർന്നത്. ജില്ലയിലെ പഞ്ചായത്ത് - മുനിസിപ്പൽ പ്രദേശങ്ങളിലെ സമരകേന്ദ്രങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ ധർണ നടത്തി. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുത്തു. പണിമുടക്കിനോടനുബന്ധിച്ച് ജില്ലയിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.
ലോക്ക് വീണ് ഗതാഗതം
വിവിധ ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനങ്ങളിൽ നിരത്തിലിറങ്ങിയവരൊഴികെ നിരത്തുകൾ ഒഴിഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സിയും, ബോട്ടുകളും, സ്വകാര്യ ബസുകലും, ഓട്ടോ - ടാക്സികളും സർവീസിനിറങ്ങിയില്ല. ട്രെയിനുകൾ ഓടുന്നുണ്ടെങ്കിലും, റെയിൽവേ സ്റ്റേഷനിലെത്തുന്നവർ മറ്റിടങ്ങളിലേക്ക് പോകുവാൻ വാഹനം കിട്ടാതെ വലഞ്ഞു.
സഞ്ചാരികൾ വലഞ്ഞു
വിനോദ സഞ്ചാരമേഖലയ്ക്ക് ഇളവ് നൽകുമെന്നായിരുന്നു സമരക്കാർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ ഹൗസ്ബോട്ടുകൾ രാവിലെ സവാരി ആരംഭിക്കാതിരുന്നതോടെ, മറ്റ് ജില്ലകളിൽ നിന്നെത്തിയ സഞ്ചാരികൾ മണിക്കൂറുകളോളം കനത്ത വെയിലത്ത് കാത്തുനിന്ന് വലഞ്ഞു. സമരക്കാരും അനുകൂലികളുമടക്കം രാവിലെ നഗരത്തിൽ സംയുക്ത ധർണയും യോഗവും ചേർന്നിരുന്നു. ഈ യോഗത്തിന് ശേഷം പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് ബോട്ടിറക്കാമെന്ന് നേതാക്കൾ അറിയിച്ചതോടെ വിവിധ ഹൗസ് ബോട്ടുകൾ സർവീസാരംഭിച്ചു. സമരത്തിലെ ഇളവ് പ്രതീക്ഷിച്ച് മലബാറിൽ നിന്നടക്കമുള്ള ആഭ്യന്തര സഞ്ചാരികളാണ് ഇന്നലെ കായൽ സവാരിക്കായി ആലപ്പുഴയിലെത്തിയത്.
ഒറ്റപ്പെട്ട് പെരുമ്പളം
മറ്റ് യാത്രാസൗകര്യങ്ങളില്ലാത്ത പെരുമ്പളത്ത് ഫെറി സർവീസ് നിലച്ചതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നതിന് വാട്ടർ ആംബുലൻസ് സർവിസുണ്ടായിരുന്നു. കുട്ടനാട്ടിലും അത്യാവശ്യ സന്ദർഭങ്ങളുണ്ടായാൽ സഹായത്തിനെത്താൻ വാട്ടർ ആംബുലൻസുകൾ സജ്ജമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |