കാസർകോട്: രണ്ടു വർഷം അടഞ്ഞുകിടന്ന കാസർകോട് കെൽ ഇ.എം.എൽ കമ്പനി ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു നൽകും. ഇടതുമുന്നണി സർക്കാരിന്റെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി കാസർകോട് എത്തുന്ന പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത് ജില്ലയിലെ ഏക പൊതുമേഖല സ്ഥാപനമാണ്.
കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. റെയിൽവേക്ക് ആവശ്യമായിട്ടുള്ള ഉന്നത നിലവാരത്തിലുള്ള ജനറേറ്ററുകൾ, വൈദ്യുത വാഹനങ്ങൾക്ക് ആവശ്യമായ മോട്ടോറുകൾ, വാഹന ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ കമ്പനിയിൽ നിർമ്മിക്കും. ഉദ്ഘാടന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും.
തിരിച്ചുപിടിക്കണം വിപണിയെ
കമ്പനിക്ക് നഷ്ടമായ വിപണി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. റെയിൽവെയുടെയും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിപണി അവസരം ഉപയോഗപ്പെടുത്തും. ബദ്രടുക്കയിലെ കെൽ ഇ.എം.എൽ ഏപ്രിൽ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നതോടെ സ്ഥാപനം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയാണ്. സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെ ഓഹരി തിരികെ ലഭിച്ചത്. കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന നവീകരിച്ച സ്വതന്ത്ര കമ്പനിയായി ഇത് മാറും. സംസ്ഥാന സർക്കാർ അനുവദിച്ച 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് ഉപയോഗിച്ച് 2020 മാർച്ച് 31 വരെയുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള കുടിശ്ശിക കൊടുത്തുതീർക്കുവാനും കൊവിഡ് കാലത്ത് ഒരു പാക്കേജിന്റെ അടിസ്ഥാനത്തിൽ ബാക്കി നിശ്ചിത ശതമാനത്തിൽ തുക കൊടുക്കുവാനും ഗ്രാറ്റിവിറ്റി, പിഎഫ്, അനുവദിക്കാനും നടപടി സ്വീകരിച്ചു വരുന്നു. നവംബർ മുതൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വ്യവസായ മന്ത്രി പി.രാജീവ് ഇടപെട്ടു പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരി്ച്ചുവരികയാണിപ്പോൾ.
തൊഴിലാളികളുടെ സഹകരണവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കെൽ ഇ.എം.എല്ലിനെ മികച്ച സ്ഥാപനമാക്കി വളർത്തിയെടുക്കും -എ.പി.എം മുഹമ്മദ് ഹനീഷ് ( മാനേജിംഗ് ഡയറക്ടർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |