വിഴിഞ്ഞം: വിഴിഞ്ഞത്ത് ആദ്യമായി ആരംഭിക്കുന്ന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ വിഴിഞ്ഞം അസിസ്റ്റന്റ് മറൈൻ സർവേ ഓഫീസ് ഉദ്ഘാടനം 30ന് ഉദ്ഘാടനം ചെയ്യും.
മുതലപ്പൊഴി മുതൽ പൂവാർ വരെയുള്ള തീരത്തെക്കുറിച്ചും കടലിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പഠന വിധേയമാക്കുന്നതിന് വേണ്ടിയും രാജ്യാന്തര തുറമുഖപദ്ധതി വരുന്നതിന്റെ ഭാഗമായുമാണ് വിഴിഞ്ഞത് ഹൈഡ്രോഗ്രാഫിക് കേന്ദ്രം വരുന്നതെന്ന് അധികൃതർ പറഞ്ഞു. ആഴാകുളത്ത് ഹാർബർ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റ് മന്ദിരത്തിലാണ് സർവേ വിഭാഗം വരുന്നത്. വിഴിഞ്ഞത്തെ കൂടാതെ പൂവാറിലും ഫിഷിംഗ് ഹാർബർ വരുന്നതിനാൽ നിരന്തര സർവേ ഇവിടെ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. പൂവാറിലെ ഫിഷിംഗ് ഹാർബറിന് വേണ്ടിയുള്ള സർവേയും ഈ വിഭാഗം പൂർത്തിയാക്കി. കേരളത്തിന്റെ തീരത്തുനിന്ന് 8 കി.മീറ്ററും തമിഴ്നാട് ഭാഗത്തുനിന്ന് 8 കി.മീറ്ററുമാണ് ഈ വിഭാഗം സർവേ നടത്തിയത്. കേരളത്തിന്റെ തുറമുഖങ്ങളും ഉൾനാടൻ ജലാശയങ്ങളും ഫലപ്രദമായി ഉപയോഗിക്കുന്നതിന് ആവശ്യമായ പര്യവേഷണങ്ങളും ശാസ്ത്രീയ പഠനങ്ങളും ഏറ്റെടുത്ത് നടത്തുന്ന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തെ മുൻനിറുത്തി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനം പോലുള്ള വിപത്തുകളെ നേരിടുകയാണ് ലക്ഷ്യം. ഓഫീസ് ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ എം. വിൻസന്റ് എം.എൽ. എ അദ്ധ്യക്ഷതവഹിക്കും. ശശി തരൂർ എം.പി. മുഖ്യാതിഥിയാകും.
മനുഷ്യന് നേരിട്ട് എത്തിപ്പെടാൻ കഴിയാത്ത കടലിന്റെ അടിത്തട്ടിനെ കുറിച്ച് പഠിക്കാനും കടലിലെ വ്യതിയാനങ്ങൾ തിരിച്ചറിയാനും റോബോട്ടിക്സ് സംവിധാനമുള്ള കാമറകൾ സ്ഥാപിക്കും. ഇതിനായി 13 ലക്ഷം രൂപ മുതൽ മുടക്കി കാമറ വാങ്ങി അതിന്റെ പരീക്ഷണ ഉദ്ഘാടനം നടത്തി. സർവേ ഓഫീസിൽ സജ്ജീകരിക്കുന്ന വലിയ സ്ക്രീനിലൂടെ കാമറാ ദൃശ്യകൾ കാണാനാകും.
സർവേ കടലിന്റെ ആഴം, കടൽത്തട്ടിലെ ജൈവ വൈവിദ്ധ്യങ്ങൾ, കപ്പലുകളുടെയും മത്സ്യബന്ധന യാനങ്ങളുടെയും സുഗമമായ സഞ്ചാരപാത കണ്ടെത്തൽ, ഡ്രഡ്ജിംഗ് അനുബന്ധ ജോലികളുടെ ആവശ്യകത, മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ വിവരങ്ങൾ തുടങ്ങിയവ സർവേയിൽ ഉൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |