ആലപ്പുഴ: കുമാരനാശാൻ സ്മാരകത്തോടുള്ള അവഗണനയുടെ കഥകൾക്ക് അവസാനമില്ല. 3.12 കോടി ചെലവഴിച്ച് പുനർനിർമിച്ച സ്മാരകം രണ്ടു വർഷം പിന്നിടുമ്പോഴേയ്ക്കും വീണ്ടും അവഗണനയുടെ ഇരുട്ടിലാണ്. അറ്റകുറ്റപ്പണിയും പെയിന്റിംഗും കൃത്യമായി നടത്താൻ വേണ്ടത്ര ഫണ്ടില്ലെന്നതാണ് പ്രധാന പ്രശ്നം.
രമേശ് ചെന്നിത്തല മുൻകൈ എടുത്ത് സാഹിതീയം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ഫണ്ട് അനുവദിച്ചത്.
കാവ്യ സന്ദർഭ ശില്പങ്ങളോടെയുള്ള സ്മാരകമന്ദിരത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച തൂലികയുടെ മാതൃക തുരുമ്പെടുത്ത് നിലപൊത്തുന്ന അവസ്ഥയിലാണ്. എ.സി പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. വൈദ്യുതി ചാർജ് പോലും അടക്കാൻ ഫണ്ടില്ലാതെ വിഷമിക്കുന്ന സ്ഥിതിയാണ്.
മഴയും വെയിലും കൊണ്ട് ഇരുമ്പ് പൈപ്പ് തുരുമ്പെടുത്തത് നശിച്ചു. ശക്തമായ കാറ്റ് ഉണ്ടായാൽ നിലപൊത്തും വിധം തുരുമ്പെടുത്ത് അപകടാവസ്ഥയിലാണ്. സ്മാരകം സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികൾക്കും മറ്റും ഇത് ഭീഷണിയാണ്. മേൽക്കൂരയിൽ പൈപ്പിൽ നിന്നുള്ള തുരുമ്പ് മഴയിൽ സ്മാരകത്തിന്റെ പുറത്തുകൂടി ഒലിച്ചിറങ്ങി വൃത്തിഹീനമായ അവസ്ഥയിലാണ്. ചുമരിൽ ചില ഭാഗങ്ങൾക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്.
വൈദ്യുതി ലൈനിൽ നടപടിയില്ല
സ്മാരകത്തിന് അകത്ത് സ്ഥാപിച്ചിട്ടുള്ള എ.സി പ്രവർത്തിപ്പിക്കാൻ ത്രീഫേസ് ലൈനായി അനുവദിക്കുന്നതിലും വൈദ്യുതി വകുപ്പ് അവഗണന കാട്ടിയെന്ന് ആക്ഷേപമുണ്ട്. അപേക്ഷ നൽകി മൂന്ന് വർഷം പിന്നിട്ടിട്ടും ഒരു നടപടിയുമായില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ സ്മാരകത്തിൽ എത്തുന്ന സഞ്ചാരികൾ വിയർത്തൊലിക്കുന്ന സ്ഥിതിയാണ്.
ഗ്രാന്റ് അനുവദിച്ചില്ല
സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തിന്റെ സംരക്ഷണ ചുമതലയുള്ള സർക്കാർ സമിതിക്ക് പ്രവർത്തന ഗ്രാന്റോ മെയിന്റനസ് ഗ്രാന്റോ ലഭിക്കുന്നില്ല. സ്മാരകത്തിനോട് ചേർന്ന് ആശാന്റെ പേരിൽ പഠന ഗവേഷണ കേന്ദ്രം തുടങ്ങുന്നതിനായി അഞ്ചേക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് സമിതി നൽകിയ നിവേദനം സാംസ്കാരിക വകുപ്പ് എം.ഡിയുടെ പരിഗണനയിലാണ്. പ്രവർത്തനത്തിനും മെയിന്റൻസിനുമായി 40ലക്ഷം രൂപയുടെ പ്രോജക്ട് നൽകിയെങ്കിലും അനുവദിച്ചിട്ടില്ല.
.....................................................................
പൂർത്തീകരിക്കാത്ത നിർദേശങ്ങൾ
# കൃതികൾ, ആശാനുമായി ബന്ധമുള്ള വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യവും
# ബോട്ട് ജെട്ടി, കോപ്പി സ്റ്റാൾ
# ആശാന്റെ വെങ്കല പ്രതിമ
# സ്മാരകത്തിലേക്കുള്ള റോഡ്
# റെഡീമെർ ബോട്ടിന്റെ അവശിഷ്ടം സൂക്ഷിക്കാനുള്ള മ്യൂസിയം
.............................................
"മഹാകവിയോട് തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ അന്നത്തെ സാംസ്കാരിക വകുപ്പ് 25ലക്ഷം അനുവദിച്ചതിന് ശേഷം നിരവധി തവണ കത്തുനൽകിയിട്ടും ഒരുരൂപപോലും അനുവദിച്ചിട്ടില്ല. മഹാകവിയുടെ ചരമദിനം ഓൺലൈനായി പോലും സംഘടിപ്പിക്കാൻ അധികാരികൾ തയ്യാറായില്ല. താൻ മുൻകൈഎടുത്ത് കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റിയെ കൊണ്ട് ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി കുമാരകോടിയിൽ സംഘടിപ്പിച്ചു.
രമേശ് ചെന്നിത്തല എം.എൽ.എ
"സ്മാരകത്തിന് അകത്തെ എ.സിക്ക് ത്രീഫേസ് ലൈൻ ലഭിച്ചാൽ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയു. മൂന്ന് വർഷമായി അപേക്ഷ നൽകിയെങ്കിലും ഒന്നര ലക്ഷംരൂപ അടക്കേണ്ടതായിട്ടുണ്ട്. ആശാന്റെ ജന്മദിനം ഏപ്രിൽ 15ന് സമിതി സമുചിതമായി ആചരിക്കും.
പ്രൊഫ. കെ.ഖാൻ, സെക്രട്ടറി, സാംസ്കാരിക സമിതി
" യു.ഡി.എഫ് ഭരണകാലത്ത് വേണ്ടത്രഫണ്ട് അനുവദിച്ചു. സർക്കാർ സമിതി എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാനുള്ള മര്യാദ കാട്ടണം.
എസ്. വിനോദ്കുമാർ, പ്രസിഡന്റ്, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത്
............................................................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |