തിരുവനന്തപുരം: വാർഷിക ഭരണ റിപ്പോർട്ടിന്റെയും ബഡ്ജറ്റ് കണക്കുകളിലെയും പിശക്, നഗരസഭ കൗൺസിൽ യോഗത്തിൽ വാക്ക് തർക്കത്തിന് കാരണമായി. വാർഷിക ഭരണ റിപ്പോർട്ടിന്റെ കണക്കിലും ബഡ്ജറ്റിലും രണ്ട് തുകകളാണ് രേഖപ്പെടുത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ പിശകിനെ പറ്റി ഭരണപക്ഷം കൂടുതൽ പ്രതികരണത്തിന് നിന്നില്ല. കഴിഞ്ഞ തവണത്തെ ബഡ്ജറ്റ് ചർച്ചയ്ക്കിടെ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയതിന് ശേഷമുള്ള കൗൺസിൽ യോഗമായിരുന്നു ഇന്നലത്തേത്.
കണക്കിൽ സർവത്ര പിശക്
ബഡ്ജറ്റിലെയും വാർഷിക ഭരണറിപ്പോർട്ടിലേയും കണക്കുകളിൽ സർവത്ര പിശകാണ്.എന്താണ് സംഭവിച്ചതെന്ന അന്താളിപ്പിലാണ് ഭരണസമതിയും.50 കോടി രൂപ വരെ വ്യത്യാസംവരുന്ന ഗുരുതര പിശകുകളാണ് വന്നിരിക്കുന്നത്.
2020-21ലെ നികുതി ഇതര വരുമാനത്തിൽ 48.9 കോടി രൂപ പിരിഞ്ഞു കിട്ടിയെന്നാണ് ബഡ്ജറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാൽ വാർഷിക ഭരണ റിപ്പോർട്ടിൽ 3.5 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 45 കോടിയുടെ പിശകകാണ് ഈ തുകകളിൽ വന്നത്.
2020-21ലെ പൊതു വിഭാഗം വികസന ഫണ്ടിൽ, ബഡ്ജറ്റിലും വാർഷിക ഭരണ റിപ്പോർട്ട് കണക്കിലും നാല് കോടിയുടെ വ്യത്യാസമുണ്ട്.
2020-21ലെ പട്ടികജാതി വികസന ഫണ്ടിൽ, ബഡ്ജറ്റിലും വാർഷിക ഭരണ റിപ്പോർട്ട് കണക്കിലും ഒരു കോടിയുടെ വ്യത്യാസമുണ്ട്.
2020-21ലെ നികുതി വരുമാനത്തിൽ ബഡ്ജറ്റിലും വാർഷിക ഭരണ റിപ്പോർട്ട് കണക്കിലും ഏഴ് കോടിയുടെ വ്യത്യാസമുണ്ട്.
2021-22 കാലഘട്ടത്തിൽ തൊഴിൽ നികുതി ഇനത്തിൽ 47 കോടി രൂപ പിരിഞ്ഞ് കിട്ടിയെന്നാണ് നഗരസഭയുടെ വിശദീകരണം.എന്നാൽ 2020-21ലെ വാർഷിക ഭരണ റിപ്പോർട്ടിൽ 46.9 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് കണക്കുകളിലും അഞ്ച് ലക്ഷം രൂപയുടെ പൊരുത്തക്കേട് വന്നു.
ശ്രീകണ്ഠേശ്വരത്തെ വനിതാ ഹോസ്റ്റലിലേക്കും ഷീ ലോഡ്ജിലേക്കുമുള്ള ഉപകരണങ്ങളും ഫർണീച്ചറും വാങ്ങാനുള്ളതിൽ മാർക്കറ്റ് വിലയിൽ നിന്ന് 50 മുതൽ 60 ശതമാനം അധിക തുകയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് പുനപരിശോധിക്കണമെന്നും ആവശ്യമുയർന്നു.
വെട്ടിലായി അടിയന്തര പ്രമേയം
ഇന്ധന വില വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അവതരിപ്പിച്ച വാക്കാൽ പ്രമേയം ഭരണ പ്രതിപക്ഷ കക്ഷികളെ വെട്ടിലാക്കി. ആദ്യം കൈയടിച്ച് പ്രോത്സാഹിപ്പിച്ച ഇടത് അംഗങ്ങൾ വാഹന രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യം ഉന്നയിച്ചപ്പോൾ മൗനത്തിലായി. ഈ ഭാഗം ഒഴിവാക്കിയുള്ള പ്രമേയത്തിന് കൗൺസിൽ അംഗീകാരം നൽകി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി.പത്മകുമാറാണ് പ്രമേയം അവതരിപ്പിച്ചത്.
60 വയസ് കഴിഞ്ഞവരെ ഒഴിവാക്കും
ശുചീകരണ തൊഴിലാളികൾ, ആന്റി മൊസ്‌ക്വിറ്റോ വർക്കേഴ്സ്, ഡ്രൈവർമാർ എന്നീ തസ്തികകളിൽ ജോലി നോക്കുന്ന 60 വയസ് പിന്നിട്ട താത്കാലിക ജീവനക്കാരെ ഒഴിവാക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. മുൻ ഭരണസമിതിയുടെ കാലത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച എയറോബിക് ബിന്നുകൾ അറ്റകുറ്റപ്പണി നടത്താൻ 44.92 ലക്ഷം രൂപ ചെലവഴിക്കാൻ യോഗം അനുമതി നൽകി. മുൻ ഭരണസമിതിയുടെ കാലത്ത് വാങ്ങിയ 25 പെട്ടി ഓട്ടോറിക്ഷകൾക്കു പുറമേ മാലിന്യ നീക്കത്തിന് 25 ഹെൽത്ത് സർക്കിളുകൾക്കായി 25 ട്രൈ സ്‌കൂട്ടർ വാങ്ങാനുള്ള ടെൻഡറും യോഗം അംഗീകരിച്ചു.
പദ്ധതി നിർവഹണം 93.8 ശതമാനം :മേയർ
2021-22 ലെ പദ്ധതി നിർവഹണത്തിൽ 93.81 ശതമാനം തുക ചെലവഴിച്ച് എക്കാലത്തെയും മികച്ച മുന്നേറ്റം നടത്താൻ തിരുവനന്തപുരം നഗരസഭയ്ക്ക് കഴിഞ്ഞെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ആകെ പദ്ധതി വിഹിതമായി ലഭിച്ച 216.71 കോടിയിൽ 203.30 രൂപയാണ് ചെലവഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |