തേഞ്ഞിപ്പലം : കലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജമ്പിൽ പിറ്റിൽ ഇന്നലെ കേരളത്തിന്റെ എം.ശ്രീശങ്കറും തമിഴ്നാടിന്റെ ജസ്വിൻ ആൾഡ്രിനും തീക്കാറ്റായി മാറിയപ്പോൾ നിർണായകമായത് സാക്ഷാൽ കാറ്റ്. ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ ശ്രീശങ്കറിനേക്കാൾ ഒരു സെന്റീമീറ്റർ കൂടുതൽ ചാടിയ ജസ്വിന് കാറ്റിന്റെ സഹായം റെക്കാഡ് സ്വന്തമാക്കുന്നതിന് തടസമായപ്പോൾ വെള്ളിമെഡലേ ലഭിച്ചുള്ളൂവെങ്കിലും റെക്കാഡിന്റെ തിളക്കം ശ്രീശങ്കറിനെത്തേടി എത്തുകയായിരുന്നു. അത്‌ലറ്റിക്സ് നിയമപ്രകാരം ഒന്നാം സ്ഥാനക്കാരനായി ജസ്വിൻ ആൾഡ്രിൻ സ്വർണമെഡൽ സ്വന്തമാക്കും. മത്സരത്തിൽ മെഡൽ നേടിയ മൂന്നുപേരും എട്ടുമീറ്ററിലധികം ചാടി എന്നതും മത്സരത്തെ ശ്രദ്ധേയമാക്കി.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട പുരുഷ ലോംഗ് ജമ്പിൽ ജസ്വിൻ ആൾഡ്രിൻ 8.37 മീറ്റർ ചാടിയെങ്കിലും അതിന് കാറ്റിന്റെ അധിക പിൻബലമുണ്ടെന്ന് കണ്ടെത്തി. 4.1മീറ്റർ/ സെക്കൻഡായിരുന്നു ആൾഡ്രിന് കിട്ടിയ കാറ്റിന്റെ സഹായം. 2മീറ്റർ/ സെക്കൻഡിലേറെ അനുകൂലഗതിയിലെ കാറ്റുണ്ടെങ്കിൽ ആ ദൂരം റെക്കാഡിനോ മറ്റ് ചാമ്പ്യൻഷിപ്പുകളിലെ യോഗ്യതയ്ക്കോ പരിഗണിക്കില്ലെന്നാണ് അത്‌ലറ്റിക്സ് നിയമം.എന്നാൽ സ്വർണമെഡലണിയാൻ പ്രശ്നമില്ല. ഇതോടെയാണ് തൊട്ടുപിന്നിൽ കാറ്റിന്റെ അധിക സഹായമില്ലാതെ 8.36 മീറ്റർ ചാടിയ ശങ്കുവെന്ന് വിളിപ്പേരുള്ള ശ്രീശങ്കറിനെത്തേടി റെക്കാഡ് എത്തിയത്. തന്റെ പേരിലുണ്ടായിരുന്ന 8.26 മീറ്ററിന്റെ റെക്കാഡാണ് ശങ്കു ഇന്നലെ തിരുത്തിയത്.
ചാമ്പ്യൻഷിപ്പിൽ 10 ഫൈനൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം അഞ്ച് മെഡലുകളുമാണ് കേരളം നേടിയത്. ലോംഗ്ജമ്പിൽ ശ്രീശങ്കർ വെള്ളി മെഡലിനൊപ്പം ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയും നേടി. 25-ാമത് ദേശീയ ഫെഡറേഷൻ കപ്പിലെ ആദ്യ മീറ്റ് റെക്കാഡ് എന്ന നേട്ടവും കേരളത്തിന് സ്വന്തം. ലോംഗ്ജമ്പിലെ വെങ്കലവും കേരളത്തിന് തന്നെയാണ്. 8.06 മീറ്റർ ചാടിയാണ് മുഹമ്മദ് അനീസ് വെങ്കലം സ്വന്തമാക്കിയത്.
ശ്രീശങ്കറിനെക്കൂടാതെ 100 മീറ്റർ വനിതാവിഭാഗത്തിൽ കേരളത്തിന്റെ എം.വി.ജിൽനയാണ് (11.63സെക്കൻഡ്) കേരളത്തിനായി വെള്ളി നേടിയത്. പുരുഷവിഭാഗം 400 മീറ്ററിൽ നോഹ നിർമ്മൽ ടോമും(46.81സെക്കൻഡ്) 1500 മീറ്ററിൽ ജിൻസൺ ജോൺസനും (3 മിനിറ്റ്, 43.48സെക്കൻഡ്) വെങ്കലം നേടി.
പുരുഷന്മാരുടെ ലോംഗ് ജമ്പിൽ ജെസ്‌വിൻ ആൽഡ്രിൻ, പുരുഷന്മാരുടെ 100 മീറ്ററിൽ തമിഴ്‌നാടിന്റെ ബി.ശിവകുമാർ,100 മീറ്റർ വനിതാവിഭാഗത്തിൽ ഒഡീഷയുടെ ദ്യുതിചന്ദ്,പുരുഷവിഭാഗം ജാവലിൻ ത്രോയിൽ ഉത്തർപ്രദേശിന്റെ രോഹിത് യാദവ്, വനിതകളുടെ ഷോട്ട്പുട്ടിൽ അബ കൗത, വനിതകളുടെ 400 മീറ്ററിൽ മഹാരാഷ്ട്രയുടെ ഐശ്വര്യ കൈല മിശ്ര, പുരുഷവിഭാഗം 400 മീറ്ററിൽ തമിഴ്‌നാടിന്റെ രൈജേഷ് രമേശ് ,1500 മീറ്റർ പുരുഷവിഭാഗത്തിൽ ഉത്തർപ്രദേശിന്റെ അജയ് കുമാർ സരോയി,1500 മീറ്റർ വനിതാവിഭാഗത്തിൽ വെസ്റ്റ് ബംഗാളിന്റെ ലിജി ദാസ്,പുരുഷന്മാരുടെ ഡെകാത്തലോണിൽ ഉത്തർപ്രദേശിന്റെ സൗരബ് രതി എന്നിവരാണ് സ്വർണം നേടിയത്. വനിതകളുടെ 400 മീറ്ററിൽ കേരളത്തിന്റെ ജിസ്ന മാത്യു അഞ്ചാമതാണ് ഫിനിഷ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |