റിട്ട. എസ്.ഐ ജി. രമേശൻ നാടൻ പച്ചക്കറി വിളകളുമായി ഇനി അടുക്കള വാതലിൽ
ആലപ്പുഴ: നിങ്ങൾ ജൈവ പച്ചക്കറി വിളയിക്കുന്നുണ്ടോ? അവ വിറ്റഴിക്കാൻ വിഷമിക്കുന്നുണ്ടോ ?എങ്കിൽ ഒരു ഫോൺ കോളിലൂടെയോ വാട്സാപ് സന്ദേശത്തിലൂടെയോ വിവരം അറിയിച്ചാൽ മതി. പച്ചക്കറി നിങ്ങളുടെ അടുത്തെത്തി ശേഖരിക്കും. പക്ഷെ ഒരു വ്യവസ്ഥയുണ്ട്. പച്ചക്കറി തനി ജൈവമായിരിക്കണം.
റിട്ട. എസ്. ഐ ആയ രമേശനാണ് പുതുസംരംഭവുമായി എത്തുന്നത്. ജൈവപച്ചക്കറി സംഭരണം മാത്രമല്ല, വിൽപനയും ഇദ്ദേഹം നടത്തുന്നു. ഒരു കാളിൽ വീട്ടുപടിക്കൽ എത്തും തനി നാടൻ ജൈവ പച്ചക്കറികൾ. എന്നാൽ വിരമിക്കലിന് ശേഷം ഒരു തനി ബിസിനസ് സംരംഭമാണ് ഇദ്ദേഹം നടത്തുന്നതെന്ന് കരുതരുത്. മാരാരിക്കുളം വടക്ക് കളപ്പുരക്കൽ ജി. രമേശന്റെ ജൈവ പച്ചക്കറി സംഭരണ, വിപണന ഉദ്യമത്തിന് പിന്നിലൊരു അനുഭവകഥയുണ്ട്.
............
അനുഭവം പ്രചോദനം
പൊലീസ് ജോലിക്കിടയിലും രമേശൻ കൃഷിയിൽ അതീവ തത്പരനായിരുന്നു. വീട്ടുവളപ്പിൽ പച്ചക്കറി, വാഴകൃഷി നടത്തിയിരുന്നതുകൂടാതെ എ. ആർ. ക്യാമ്പിലും മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ വളപ്പിലും കൃഷി നടത്തി ശ്രദ്ധേയനായിരുന്നു. ഒരിക്കൽ വീട്ടുവളപ്പിൽ രണ്ടു വലിയ വാഴക്കുലകൾ ഒരു പോലെ വിളവെടുത്തു. ഒരു കുല വീട്ടിലേയ്ക്കും മറ്റേത് വിൽക്കാനും തീരുമാനിച്ചു. ഇളയ മകൻ കുലയുമായി അടുത്തുള്ള കടയിൽ പോയി. എന്നാൽ കുല കടക്കാർ വാങ്ങിയില്ല. നാടനായതിനാൽ വേഗത്തിൽ പഴുക്കുമെന്നും നഷ്ടമുണ്ടാകുമെന്നതായിരുന്നു കാരണം. മകൻ നിരാശനായി കുലയുമായി വീട്ടിൽ തിരിച്ചെത്തിയതുകണ്ട് രമേശനും വലിയ മാനസിക ബുദ്ധിമുട്ടായി. മറ്റു കർഷകരോട് ഈ അനുഭവം പങ്കുവച്ചപ്പോൾ ഭൂരിഭാഗം പേരും പറഞ്ഞത് ഇതേ അനുഭവമായിരുന്നു. അന്ന് തന്നെ മനസിൽ ഉടലെടുത്ത ആഗ്രഹമായിരുന്നു വിഷരഹിത ജൈവ പച്ചക്കറി ഉത്പന്നങ്ങൾ ന്യായ വില നൽകി സംഭരിക്കുകയും അമിത ലാഭമില്ലാതെ ഉപഭോക്താക്കൾക്ക് എത്തിച്ചുകൊടുക്കുകയുമെന്നത്.
വിരമിച്ചു, സമയം ഇഷ്ടം പോലെ
വിരമിച്ചപ്പോൾ പിന്നെ മറ്റൊന്നുമാലോചിച്ചില്ല. പഴയ ആഗ്രഹം പൊടിതട്ടിയെടുത്തു. ആഗ്രഹം വീട്ടുകാരുമായി പങ്കുവച്ചു. നാവിക സേനയിൽ ജോലിയുള്ള മൂത്തമകൻ ജ്യോതിറാമും പിതാവിന്റെ ആഗ്രഹത്തോട് അനുകൂലിച്ചു. സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ചതിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഇതിനായി മാറ്റി വച്ചു. ഇന്നുമുതൽ തോട്ടത്തിൽ നിന്ന് അടുക്കളയിലേക്ക് പദ്ധതി വിപുലമായി നടത്താനാണ് തീരുമാനം. മാരാരിക്കുളം, ചേർത്തല, ആര്യാട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലുള്ള വീട്ടുവളപ്പുകളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ജൈവവിളയാണോ എന്ന് ഉറപ്പുവരുത്തി ശേഖരിക്കും.
ഇതിനൊപ്പം വീട്ടുവളപ്പിൽ പച്ചക്കറികൃഷിയോടൊപ്പം മത്സ്യകൃഷിയും ആരംഭിച്ചിട്ടുണ്ട്.
പച്ചക്കറി സൂക്ഷിക്കാൻ വീടിന്റെ മുന്നിൽ വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭാര്യ ലിൻസിയും ഇളയമകൻ ജയറാമും രമേശനെ സഹായിക്കാൻ ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |