ഹൈദരാബാദ്: മക്കൾ ദുശ്ശീലത്തിനടിമപ്പെട്ടാൽ മാതാപിതാക്കൾ എന്തു ചെയ്യും. കടുംകൈ പ്രയോഗിച്ചാണെങ്കിലും മക്കളെ നല്ലവഴിക്ക് നടത്തുമെന്നാണ് തെലങ്കാനയിലെ സൂര്യപേട്ട് ഗ്രാമത്തിലെ ഈ അമ്മ പറയുന്നത്.
സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പതിനഞ്ചു വയസുള്ള മകനെ നേർവഴിക്ക് നടത്താൻ ഈ അമ്മ പ്രയോഗിച്ച വിദ്യ വൈറലായി. നിരവധിപ്പേർക്ക് അമ്മയെ വിമർശിച്ച് രംഗത്തെത്തി.
മകനെ കെട്ടിയിട്ട ശേഷം കണ്ണിൽ മുളക്‌പൊടി തേച്ചാണ് അമ്മ ശിക്ഷിച്ചത്.
നിരവധി തവണ പറഞ്ഞിട്ടും മകൻ ദുശ്ശീലം ഉപേക്ഷിക്കാൻ തയ്യാറാാകാതെ വന്നതോടെയാണ് ശിക്ഷ നൽകിയതെന്നാണ് അമ്മയുടെ പക്ഷം. മുളക്‌പൊടി കണ്ണിൽ തേച്ചതിനെ തുടർന്നുള്ള നീറ്റലിൽ കുട്ടിയുടെ അലറി കരയുന്നത് വീഡിയോയിൽ കാണാം. ഇനി കഞ്ചാവ് തൊടില്ലെന്ന് സത്യം ചെയ്ത ശേഷമാണ് കുട്ടിക്ക് മുഖം കഴുകാൻ അമ്മ വെള്ളം നൽകിയത്. പിന്നാലെ കെട്ടഴിച്ച് സ്വതന്ത്രനാക്കി.
കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികളെത്തുന്നതും മുഖം കഴുകാൻ വെള്ളം നൽകാൻ ചിലർ പറയുന്നതും വീഡിയോയിൽ കേൾക്കാം.
മകനെ ശിക്ഷിക്കുന്ന അമ്മയെ മറ്റൊരു സ്ത്രീ സഹായിക്കുന്നതും ദൃശ്യത്തിലുണ്ട്.
തെലങ്കാനയിലെ ഗ്രാമ പ്രദേശങ്ങളിൽ ഇത്തരത്തിൽ മക്കളെ ശിക്ഷിക്കുന്നത് പുതിയ കാര്യമല്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇത്തരം പ്രാകൃത ശിക്ഷാ നടപടികൾക്കെതിരെ നിരവധിപ്പേർ രംഗത്തെത്തി.
വിദ്യാർത്ഥികൾക്കിടയിലെ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതും സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളിൽ നിത്യസംഭവമായി മാറുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവ് വേട്ട ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |