കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ താഴെപൂച്ചക്കുളം, മേലേമൂർത്തിമൺ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. രാത്രിയിൽ കൃഷിയിടങ്ങളിൽ ഒറ്റയ്ക്കും കൂട്ടമായുമിറങ്ങുന്നവ റബർ, മരച്ചീനി, വാഴ, ചേമ്പ്, ചേന, തെങ്ങ്, കോലിഞ്ചി, കൊക്കോ, കവുങ്ങ് തുടങ്ങിയ വിളകളെല്ലാം നശിപ്പിക്കുകയാണ്. കാട്ടാനശല്യം രൂക്ഷമായതോടെ താഴെ പൂച്ചക്കുളം, മേലേമൂർത്തിമൺ പ്രദേശങ്ങളിലെ കുടുംബങ്ങൾ താമസം മാറി പോയി. താഴെപൂച്ചക്കുളം കാട്ടുമുറി ഭാഗത്തെ പത്തോളം കുടുംബങ്ങൾ വീട് ഉപേക്ഷിച്ചുപോയിട്ടുണ്ട്. രാത്രിയിലെത്തുന്ന കാട്ടാനകൾ നേരം പുലർന്നെ മടങ്ങാറുള്ളൂ. ഇതുമൂലം രാവിലത്തെ റബർ ടാപ്പിംഗും പ്രതിസന്ധിയിലാണ്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ച സൗരോർജവേലികൾ അറ്റകുറ്റപണികൾ നടത്താതെ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. ഇവ പുനർനിർമ്മിക്കുന്നതിനൊ, തകരാർ പരിഹരിക്കുന്നതിനോ വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പൂച്ചകുളത്തും മേലേമൂർത്തിമണ്ണിലും വീടുകൾക്ക് സമീപം വരെ കാട്ടാനയെത്തുന്നുണ്ട്. പ്ലാവുകളിലെ ചക്ക തേടിയാണിപ്പോൾ കാട്ടാനകൾ കൂടുതലായി കൃഷിയിടങ്ങളിലെത്തുന്നത്. തെങ്ങുകൾ തള്ളി മറിച്ചിട്ടാണ് ഓലയും മറ്റും ഭക്ഷിക്കുന്നത്. തെങ്ങുകൾ മറിച്ചിടാതിരിക്കാൻ കർഷകർ തടിയിൽ മുള്ളുവേലി കൊണ്ട് പൊതിഞ്ഞു കെട്ടിയിട്ടും പ്രയോജനമില്ല. കർഷകർ സ്വന്തമായി നിർമ്മിച്ച സൗരോർജവേലികളും കാട്ടാനകൾ നശിപ്പിക്കുകയാണ്. പൂച്ചകുളത്തെ ആൾതാമസമില്ലാത്ത വീടുകൾ കാട്ടാനകൾ നശിപ്പിക്കുന്നത് പതിവായി മാറിയിട്ടുണ്ട്. മൂർത്തിമൺ കാരംവേലിൽ ബാബു, കരിങ്കുറ്റിക്കൽ രാജൻ, കുരുവിളമേലേതിൽ കൃഷ്‌ണൻ എന്നിവരുടെ കാർഷികവിളകൾ കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചു.
ജനവാസ മേഖലകളിൽ രാത്രിയും പകലും കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുകയാണ്. ഇത് തുടർന്നാൽ മലയോരത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധിയായ കാർഷികവൃത്തി താമസിക്കാതെ പ്രദേശത്തു നിന്ന് പടിയിറങ്ങും
ബാബു,
അരിവണ്ണൻ മേലേതിൽ
തേക്കുതോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |