അകലം പാലിച്ച് സംരംഭകർ
കൊല്ലം: സ്വകാര്യ നിക്ഷേപത്തോടെ കൊല്ലം പോർട്ടിൽ പുതിയ വികസന പദ്ധതികൾ നടപ്പാകുമെന്ന പ്രതീക്ഷയും മങ്ങുന്നു. സംസ്ഥാന തുറമുഖ വകുപ്പും മാരിടൈം ബോർഡും സംയുക്തമായി മേയ് അവസാനവാരം പ്രിസം എന്ന പേരിൽ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിന് മുന്നോടിയായി കഴിഞ്ഞദിവസം തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സ്വകാര്യ സംരംഭകരുടെ ഓൺലൈൻ യോഗത്തിൽ കൊല്ലത്ത് പണം മുടക്കാൻ ആരും താല്പര്യം പ്രകടിപ്പിച്ചില്ല. കൊല്ലം പോർട്ടിലെ എമിഗ്രേഷൻ പോയിന്റിന്റെ അപര്യാപ്തത അടക്കം അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് പരാതികൾ മാത്രമാണ് ഉയർന്നത്.
വിഴിഞ്ഞത്തും ബേപ്പൂരിലും കപ്പലുകളുടെ ഇന്ധനം നിറയ്ക്കുന്നതിനുള്ള ബങ്കറിംഗ് സംവിധാനം ആരംഭിക്കാനും കാസർകോട് ജില്ലയിലെ ഹാർബറുകൾ കേന്ദ്രീകരിച്ച് വാട്ടർ സ്പോർട്സ് പദ്ധതി ആരംഭിക്കാനും നിക്ഷേപകർ മുന്നോട്ടുവന്നു. ചെറിയ കപ്പലുകളുടെയും ബോട്ടുകളുടെയും അറ്റകുറപ്പണിക്കുള്ള ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്, ലോറികളിൽ കൊണ്ടുവരുന്ന ചരക്കുകൾ കപ്പലിൽ കയറ്റുന്നതിന് മുന്നോടിയായി കണ്ടെയ്നറിൽ കയറ്റുന്നതിനും കണ്ടെയ്നറിൽ എത്തിക്കുന്ന ചരക്ക് ലോറികളിലേക്ക് മാറ്റുന്നതിനുമുള്ള കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റക്ക് യാർഡ്, ഫിഷ് പ്രോസസിംഗ് സെന്റർ തുടങ്ങിയ കൊല്ലം പോർട്ടിന്റെ സ്വപ്ന പദ്ധതികൾ അവതരിപ്പിച്ചെങ്കിലും ആരും താല്പര്യം പ്രകടിപ്പിച്ചില്ല. എങ്കിലും മേയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൽ ഏതെങ്കിലും സ്വകാര്യ സംരംഭകർ കൊല്ലം പോർട്ടിലെ പദ്ധതികൾ ഏറ്റെടുക്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് തുറമുഖ വകുപ്പ് അധികൃതർ.
ലക്ഷദ്വീപ് ഭരണകൂടവുമായി പ്രേമചന്ദ്രന്റെ ചർച്ച
കൊല്ലം പോർട്ടിലേക്ക് യാത്രാ - ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് 16ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലക്ഷദ്വീപ് അധികൃതരുമായി ചർച്ച നടത്തും. നിലവിൽ കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്ക് ലക്ഷദ്വീപിലെ മിനിക്കോയിയിൽ നിന്നും കപ്പൽ സർവീസുണ്ട്. ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള യാത്രക്കാർക്ക് പുറമേ ലക്ഷദ്വീപിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ, നിർമ്മാണ സാമഗ്രികൾ, ഫർണിച്ചറുകൾ അടക്കം ഒട്ടുമിക്ക ഇനങ്ങളും കേരളത്തിലെ രണ്ട് പോർട്ടുകളിൽ നിന്നാണ് കൊണ്ടുപോകുന്നത്. ഇത്തരത്തിലുള്ള ഒരു സർവീസെങ്കിലും കൊല്ലം വഴിയാക്കാൻ വർഷങ്ങളായി ചർച്ച തുടരുകയാണ്.
എമിഗ്രേഷൻ ഉറപ്പാക്കുമെന്ന് അമിത്ഷാ
1. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ സൗകര്യം സജ്ജമാക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ട് ആവശ്യപ്പെടും
3. സൗകര്യങ്ങൾ ഒരുക്കിയാൽ കാലതാമസം കൂടാതെ എമിഗ്രേഷൻ സെന്റർ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കും
3. കേന്ദ്ര അഭ്യന്തര മന്ത്രിയുമായി നേരിൽ കണ്ട് ചർച്ച നടത്തിയപ്പോഴാണ് ഉറപ്പ് ലഭിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു
""
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ കേന്ദ്രം അനുവദിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം പച്ചക്കൊടി കാണിച്ചിട്ടും കേരളം അനാസ്ഥ തുടരുന്നതാണ് കാലതാമസം ഉണ്ടാക്കുന്നത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |