കീവ്: യുക്രെയിൻ തലസ്ഥാനമായ കീവിൽ മാത്രം റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട 1222 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കിഴക്കൻ യുക്രെയിനിലെ ക്രാമറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. 109 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം ലുഹാൻസ്ക്, ഡിനിപ്രോ മേഖകളിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. മേഖലയിലെ വിമാനത്താവളം തകർത്ത ആക്രമണത്തിൽ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. യുക്രെയിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ റഷ്യൻ ആക്രമണം ശക്തമാണ്.
മരിയുപോളിലെ വടക്കൻ ഭാഗത്തുള്ള തുറമുഖം റഷ്യൻ സേന പിടിച്ചടക്കാതിരിക്കാനായി അവസാന
പോരാട്ടത്തിലുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് യുക്രെയിൻ സൈനികർ. റഷ്യൻ ആക്രമണം ഏറ്റവും ദുരിതം വിതച്ചിരിക്കുന്നത് മരിയുപോളിലാണ്. തങ്ങളുടെ ആയുധശേഖരം തീരാറായെന്ന് മരിയുപോളിലെ സൈനികർ പറഞ്ഞു. 47 ദിവസമായി തുറമുഖം റഷ്യൻ സൈന്യം പിടിച്ചടക്കാതിരിക്കാനുള്ള പോരാട്ടത്തിലാണ് യുക്രെയിൻ സൈനികർ.
പതിനായിരക്കണക്കിന് പേരാണ് മരിയുപോളിൽ കൊല്ലപ്പെട്ടതെന്ന് റഷ്യൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി പറഞ്ഞു. മരിയുപോളിൽ നിന്ന് ആകെ 2824 പേരെ ഞായറാഴ്ച മാത്രം ഒഴിപ്പിച്ചിട്ടുണ്ട്.റഷ്യയെ ശക്തമായി നേരിടാനാണ് യുക്രെയിന്റെ തീരുമാനം. ഇതിനായി ലോകരാജ്യങ്ങളുടെ പിന്തുണ വീണ്ടും സെലൻസ്കി തേടി.
2012 മുതൽ വിരമിച്ച മുൻ സൈനികരെയും റഷ്യ സൈന്യത്തിൽ ഉൾപ്പെടുത്തി അംഗബലം വർദ്ധിപ്പിക്കുകയാണെന്ന് ബ്രിട്ടിഷ് മിലിറ്ററി ഇന്റലിജൻസ് അറിയിച്ചു.
അതിനിടെ, ഓസ്ട്രിയൻ ചാൻസലർ കാൾ നെഹമ്മർ ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. അധിനിവേശം തുടങ്ങിയതിനുശേഷം ആദ്യമായാണ് പുട്ടിൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യത്തെ നേതാവിനെ മുഖാമുഖം കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |