തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആധുനിക സിഗ്നൽ സംവിധാനം വരുന്നു.നിലവിലുള്ള ട്രാഫിക്ക് സിഗ്നലിൽ നിന്ന് വ്യത്യസ്തമായ സെൻസർ കാമറകൾ ഉപയോഗിച്ചുള്ള സംവിധാനമാണ് സ്ഥാപിക്കുന്നത്.സിഗ്നൽ ലൈറ്റുകളോടൊപ്പം സ്ഥാപിക്കുന്ന കാമറയും സെൻസറും ഉപയോഗിച്ച് ഏത് റോഡിലാണ് വാഹനങ്ങളുടെ തിരക്ക് കൂടുതലെന്ന് കണ്ടെത്തി അതനുസരിച്ച് ആ റോഡിലെ വാഹനങ്ങൾക്ക് പോകാൻ സിഗ്നൽ ഓണാകുന്ന സംവിധാനമാണിത്.അഡാപ്റ്റീവ് ട്രാഫിക്ക് കൺട്രോൾ സിസ്റ്റം എന്ന ആധുനിക രീതിയാണ് നഗരത്തിൽ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടം മൂന്ന് മാസത്തിനകം ആരംഭിക്കും. അമേരിക്ക,ഓസ്ട്രേലിയ, ക്യൂബ,ബ്രിട്ടൻ തുടങ്ങിയ വിദേശ രാജ്യങ്ങളും ഭുവനേശ്വർ,ഹൈദരാബാദ്, ചണ്ഡിഗഡ്,കൊൽക്കത്ത തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലും പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്.നഗരത്തിലെ ആകെ 114 ജംഗ്ഷനുകളിലാണ് സിസ്റ്റം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.എന്നാൽ ആദ്യ ഘട്ടത്തിൽ 25 ജംഗ്ഷനുകളിലാണ് സ്ഥാപിക്കുന്നത്.ആദ്യ ഘട്ടത്തിന്റെ പണികൾ ആരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂരുള്ള എം.പി.എസ് കമ്പനിയാണ് നിർമ്മാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ സിറ്റി പൊലീസിന്റെ നിർദ്ദേശമനുസരിച്ചുള്ള സ്ഥലങ്ങളിലും ഇത് സ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |