കാഞ്ഞങ്ങാട്: രാജ്യത്തെ ഏറ്റവും പുതിയ രാഷ്ട്രീയസാഹചര്യത്തിൽ പ്രതിപക്ഷകക്ഷികളാണോ ബി.ജെ.പിയാണോ മുഖ്യശത്രുവെന്ന് തുറന്നു പറയാൻ കോൺഗ്രസ് ആർജ്ജവം കാണിക്കണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. ദേശീയതയെയും ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും നയങ്ങളെയും വികലമാക്കി, ഗാന്ധിജിയുടെ കൊലയാളിയെ വീരപുരുഷനായി വാഴ്ത്തുന്ന ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് കോൺഗ്രസ് ഇന്നും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി കാസർകോട് ജില്ലാ നേതൃസംഗമം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി ചാക്കോ.
യു.പിയിൽ അഖിലേഷ് യാദവ് ജയിക്കുന്ന 60 സീറ്റുകളിൽ ബി.ജെ.പിയെ ജയിപ്പിച്ചത് കോൺഗ്രസ് ആണ്. ഡൽഹിയിലും ഹരിയാനയിലും ഗോവയിലുമെല്ലാം പ്രതിപക്ഷ നിരയെ ദുർബലപ്പെടുത്തുന്ന നയം കൈക്കൊള്ളുന്നു. പ്രതിപക്ഷവും കോൺഗ്രസും ദുർബലമാകുമ്പോൾ ബി. ജെ.പിയാണ് നേട്ടമുണ്ടാക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സി.പി.എം പാർട്ടി കോൺഗ്രസിലെ നയപ്രഖ്യാപനം മൂന്നുമാസം മുമ്പ് ശരത് പവാർ പ്രഖ്യാപിച്ചതാണ്. 2024 ൽ മോഡിയെ താഴെയിറക്കാനുള്ള രാഷ്ട്രീയ ദൗത്യം എൻ.സി.പി നിർവ്വഹിക്കുകയാണെന്നും പി.സി ചാക്കോ പറഞ്ഞു.
യോഗത്തിൽ എൻ.സി.പി ജില്ലാ പ്രസിഡന്റ് രവി കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി എം സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി മുരളി, എൻ.എം സി സംസ്ഥാന പ്രസിഡന്റ് ഷീബ ലിയോൺ, ജില്ലാ പ്രസിഡന്റ് അജിത, സംസ്ഥാന നിർവ്വാഹക സമിതി അംഗം സി. ബാലൻ, എൻ.ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി സുകുമാരൻ, ജില്ലാ പ്രസിഡന്റ് എ.ടി വിജയൻ, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഒ.ടി സുജേഷ്, പി. സനൂപ്, ജില്ലാ പ്രസിഡന്റ് വസന്തകുമാർ കാട്ടുകുളങ്ങര, ഹാഷിം അരിയിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കരീം ചന്തേര സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ജോൺ ഐമൻ നന്ദിയും പറഞ്ഞു.
മേയ് 19 ന് തൃക്കരിപ്പൂരിൽ നടത്തുന്ന ഉത്തരമലബാർ നവാഗത സംഗമത്തിന്റെ ലോഗോ സംസ്ഥാന പ്രസിഡന്റ് പ്രകാശനം ചെയ്തു. വ്യത്യസ്ത പാർട്ടികളിൽ നിന്ന് പുതുതായി പാർട്ടിയിൽ ചേർന്ന അമ്പത് പ്രവർത്തകരെ പി.സി ചാക്കോ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |