കൊച്ചി: ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യ ഇപ്പോൾ ചെലവിടുന്നത് വെറും 63.40 ഡോളർ. വൻ ഡിസ്കൗണ്ട് നൽകിയ റഷ്യയുടെ തീരുമാനമാണ് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായ ഈ വിലയിടിവിന് സഹായകമായത്. ഏപ്രിൽ 8ലെ കണക്കുപ്രകാരം ഇന്ത്യയുടെ വാങ്ങൽവില 98.68 ഡോളറാണ്. ബാരലിന് 101.06 ഡോളറാണ് രാജ്യാന്തര വിപണിവില; ഇതിന്മേലാണ് റഷ്യൻ ഡിസ്കൗണ്ട്.
റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമായ റഷ്യയ്ക്കുമേൽ അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. മിക്ക രാജ്യങ്ങളും റഷ്യൻ എണ്ണവാങ്ങുന്നത് ഉൾപ്പെടെ നിറുത്തി. ഇതോടെ ഇന്ത്യയ്ക്കായി വൻ ഡിസ്കൗണ്ട് റഷ്യ മുന്നോട്ടുവയ്ക്കുകയായിരുന്നു.
ഇന്ത്യൻ ഓയിൽ, ഒ.എൻ.ജി.സി., മാംഗ്ളൂർ റിഫൈനറി, ബി.പി.സി.എൽ എന്നിവ ഇതിനോടകം റഷ്യൻ ഓഫറിൽ എണ്ണ ബുക്ക് ചെയ്തുകഴിഞ്ഞു.
പെട്രോൾ, ഡീസൽവില കുറഞ്ഞേക്കും
ഇന്ത്യയുടെ വാങ്ങൽവില കഴിഞ്ഞമാസം ബാരലിന് 129 ഡോളർ വരെ ഉയർന്നിരുന്നു. നിലവിൽ എണ്ണവിതരണ കമ്പനികൾ ദിനംപ്രതി ഇന്ധനവില കൂട്ടുകയാണ്.
മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് 10.83 രൂപയും ഡീസലിന് 10.48 രൂപയും കൂട്ടി.
പെട്രോളിന് 117.19 രൂപയും ഡീസലിന് 103.95 രൂപയുമാണ് ഇന്നലെ വില (തിരുവനന്തപുരം); ഇത് റെക്കാഡാണ്.
ഡിസ്കൗണ്ടോയുള്ള റഷ്യൻ എണ്ണ അടുത്തമാസം മുതൽ ലഭിക്കും.
എണ്ണ വിതരണക്കമ്പനികൾ ഇത് വിപണിയിലിറക്കാൻ തയ്യാറായാൽ പെട്രോൾ, ഡീസൽ വില വലിയതോതിൽ കുറയും.
ക്രൂഡോയിൽ വാങ്ങാൻ കഴിഞ്ഞവർഷം ഇന്ത്യയ്ക്ക് ചെലവായത് 10,000 കോടി ഡോളറോളമാണ്.
ഉപഭോഗത്തിന്റെ 85% ക്രൂഡും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ ചെലവ് ബാരലിന് 115 ഡോളർ കണക്കാക്കിയാൽ 2023ൽ 16,800 കോടി ഡോളറും പിന്നീട് 20,000 കോടി ഡോളറും എത്തുമെന്ന വിലയിരുത്തലുകൾക്കിടെയാണ് ചെലവ് കുത്തനെ കുറഞ്ഞത്.
അമേരിക്ക കളിച്ചു; എണ്ണവിലയിറങ്ങി
ക്രൂഡോയിൽ വില കഴിഞ്ഞമാസം ബാരലിന് 140 ഡോളറിനടുത്തേക്ക് മുന്നേറിയിരുന്നു. എണ്ണ ഇറക്കുമതി നിയന്ത്രിക്കാനും പകരം കരുതൽശേഖരം ഉപയോഗിക്കാനുമുള്ള അമേരിക്ക ഉൾപ്പെടെയുള്ള ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ) രാജ്യങ്ങളുടെ തീരുമാനമാണ് ക്രൂഡ് വില ഇപ്പോൾ 100 ഡോളറിലേക്ക് താഴാൻ കാരണം.
മേയ് മുതൽ 18 കോടി ബാരലാണ് കരുതൽ ശേഖരത്തിൽ നിന്ന് അമേരിക്ക വിപണിയിലിറക്കുക. മറ്റ് ഐ.ഇ.എ അംഗങ്ങൾ 6 കോടി ബാരലും.
ചൈനയിലെ ലോക്ക്ഡൗണും വിലയിടിവിന് വഴിയൊരുക്കി.
പെട്രോളിന് റെക്കാഡ് ഡിമാൻഡ്
വില റെക്കാഡ് ഉയരത്തിലെത്തിയെങ്കിലും രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മാർച്ചിൽ മൊത്തം ഇന്ധന വില്പന 4.2 ശതമാനം വർദ്ധിച്ച് മൂന്നുവർഷത്തെ ഉയരമായ 19.41 മില്യൺ ടണ്ണിലെത്തി. പെട്രോളിന്റെ കച്ചവടം 6.2 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയരമായ 2.91 മില്യൺ ടണ്ണായി. ഡീസൽ, എൽ.പി.ജി, വിമാന ഇന്ധനവില്പനയിലും മികച്ച വർദ്ധനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |