കൊച്ചി: വൻകിട ഉപഭോക്താവെന്ന പേരിൽ എണ്ണക്കമ്പനികൾ ഡീസലിന് കൂടിയ വില ഈടാക്കുന്നതിനെതിരെ നൽകിയ ഹർജിയിൽ കെ.എസ്.ആർ.ടി.സിക്ക് ആശ്വാസം. റീട്ടെയിൽ പമ്പുകളിലെ വിപണി വിലയ്ക്ക് ഡീസൽ നൽകാൻ എണ്ണക്കമ്പനികൾക്ക് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശം നൽകി. ന്യായവിലയ്ക്ക് ഡീസൽ നൽകാൻ എണ്ണക്കമ്പനികൾക്ക് ബാദ്ധ്യതയുണ്ട്. കൂടിയ തുക നിശ്ചയിച്ചത് ഏതു മാനദണ്ഡം അനുസരിച്ചാണെങ്കിലും പ്രഥമദൃഷ്‌ട്യാ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. ഹർജിയിൽ കേന്ദ്രസർക്കാരിനും എണ്ണക്കമ്പനികൾക്കും നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. ഉത്തരവ് അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.
തങ്ങൾക്ക് 121.35 രൂപയ്ക്കാണ് ഡീസൽ നൽകുന്നതെന്നും ഇതുമൂലം പ്രതിദിനം 83 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും കെ.എസ്.ആർ.ടി.സി ഹർജിയിൽ പറഞ്ഞിരുന്നു. പ്രതിദിനം 300 - 400 കിലോലിറ്റർ ഹൈ സ്പീഡ് ഡീസൽ ആവശ്യമുണ്ട്. സബ്‌സിഡി നിരക്കിൽ നൽകാനല്ല, വിപണി വിലയ്ക്ക് നൽകാനാണ് ആവശ്യപ്പെടുന്നതെന്നും കെ.എസ്.ആർ.ടി.സിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. കെ.എസ്.ആർ.ടി.സിയോടു മത്സരിക്കുന്ന സ്വകാര്യ ബസുകൾക്ക് കുറഞ്ഞ വിലയ്ക്ക് ഡീസൽ ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡീസൽ വിലനിർണയത്തിൽ ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്ന് എണ്ണക്കമ്പനികൾക്കു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ പരാഗ് പി. ത്രിപാഠി വ്യക്തമാക്കി. വൻകിട ഉപഭോക്താവായതിനാൽ 45 ദിവസംവരെ കെ.എസ്.ആർ.ടി.സിക്ക് ക്രെഡിറ്റ് നൽകുന്നുണ്ടെന്നും എന്നിട്ടും വൻതുക കുടിശികയുണ്ടെന്നും വാദിച്ചു.
കോടതിവിധി ചരിത്രപരം
ഹൈക്കോടതിവിധി രാജ്യത്തെ എല്ലാ പൊതുഗതാഗത സ്ഥാപനങ്ങൾക്കും ഗുണകരമായ ചരിത്രവിധിയാണ്. കൂടുതൽ വാങ്ങുമ്പോൾ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്ന വിപണനരീതിക്ക് വിരുദ്ധമായി കൂടുതൽ വില നൽകണമെന്നത് വിചിത്രമായ നടപടിയാണ്. പ്രതിമാസം 12 - 15 കോടി രൂപയുടെ അധികബാദ്ധ്യത ഉണ്ടാകുമായിരുന്നതാണ് ഒഴിവായത്.
- മന്ത്രി ആന്റണി രാജു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |