ആലപ്പുഴ: വിഷുവിന് ഒരുനാൾ ബാക്കി നിൽക്കെ ജില്ലയിൽ വിഷുക്കണി വിപണി സജീവമായി. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വിഷു ആഘോഷിക്കാൻ ജനം കൂട്ടത്തോടെ ഇറങ്ങിയതോടെ നിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും തിരക്കേറി. മൂന്ന് ദിവസമായി പഴം പച്ചക്കറി കടകളിലും ബേക്കറികളിലും തുണിക്കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലരും മാസ്ക് ഉപേക്ഷിച്ച് കടകളിൽ എത്തുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. വിഷുക്കണിയൊരുക്കാനുള്ള കാർഷിക വിളകളും കൊന്നപ്പൂവും അടങ്ങിയ കിറ്റിന് 300 മുതൽ 400 രൂപ വരെയാണ് പല കച്ചവടക്കാരും ഈടാക്കിയത്. വിഷുക്കാഴ്ചയും വിഷുക്കൈനീട്ടവുമാണ് പ്രധാനം. ഒപ്പം വിഷു വിളവിറക്കലിന്റെ ഉത്സവമാണ്. അപ്രതീക്ഷിതമായി എത്തിയ മഴയിൽ ഇത്തവണ കാർഷിക മേഖലയിൽ വൻ നാശം വിതച്ചു. മുല്ലയ്ക്കൽ തെരുവിൽ കണിവിഭവങ്ങൾ വാങ്ങുവാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിഷുവെന്നാൽ തുല്യമായത് എന്നാണർത്ഥം. രാത്രിയും പകലും തുല്യമായ ദിനം. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിൽ വരുന്ന ദിവസം കൂടിയാണ് വിഷു. സൂര്യൻ മീനരാശിയിൽ നിന്നു മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് മേടമാസത്തിൽ വിഷുവായി ആഘോഷിക്കുന്നത്. . കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇന്ന് കച്ചവട സ്ഥാപനങ്ങളിൽതിരക്കേറുമെന്നാണ് വ്യാപാരികൾ പറയുന്നത്.
......
# കണിയൊരുക്കം
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച്, അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും വെറ്റിലയും പഴുത്ത അടയ്ക്കയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.
# വിഷുക്കൈനീട്ടം
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ആദ്യകാലങ്ങളിൽ സ്വർണം, വെള്ളി നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്. വർഷം മുഴുവനും സമ്പദ്‌സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. .
........
# കണിക്കൊന്നപ്പൂക്കൾ.
വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന. പാതയോരത്തും വീടുകളിലും വിഷുവിന്റെ വരവ് അറിയിച്ച് കൊന്നകൾ പൂത്തു തുടങ്ങിയിരുന്നു. വേനലിൽ സ്വർണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റിയുള്ള ഐതീഹ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |