ആലപ്പുഴ: സംസ്ഥാനത്തെ ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേവികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽക്കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ദേശീയ പാതയുടെ വികസനം യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. ദേശീയ പാതയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. തടസമില്ലാത്ത റോഡ് ശൃംഖലയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാന പാതകളിൽ റെയിൽവേ ക്രോസിംഗ് ഒഴിവാക്കുന്നതിന് 10 മേൽപ്പാലങ്ങൾ നിർമിച്ചുവരികയാണ്. തീരദേശ പാത വികസനവും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ.സി.ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പവനനാഥൻ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം വയലിൽ നൗഷാദ്, ചീഫ് എൻജിനീയർ എം.അശോക് കുമാർ, സൂപ്രണ്ടിംഗ് എൻജിനീയർ ദീപ്തി ഭാനു, ഗ്രാമപഞ്ചായത്തംഗങ്ങളായ ചിത്രലേഖ, ശ്രീലത, ഷീജ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |