കണ്ണൂർ:വേനൽമഴയിലൊന്നും കണ്ണൂരിന്റെ ദാഹം തീരില്ല. മലയോരത്തിന്റെ പലഭാഗങ്ങളും ഇപ്പോഴും കടുത്ത കുടിവെള്ളക്ഷാമത്തിലാണ്. ആലക്കോട്, ഇരിട്ടി, കൊട്ടിയൂർ, പയ്യാവൂർ തുടങ്ങിയ പ്രദേശങ്ങളിലെ ഉയർന്ന സ്ഥലങ്ങളിലാണ് കൂടുതലായും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നത്.
പതിവിന് വിപരീതമായാണ് മലയോര മേഖലകളിലടക്കം ഇക്കുറി കുടിവെള്ള ക്ഷാമം രൂക്ഷമായത്. സംസ്ഥാനത്ത് ഈ വേനൽ കാലത്ത് കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ഒന്നാണ് കണ്ണൂർ. പുഴകളും തോടുകളുമടക്കമുള്ള ജലസ്രോതസ്സുകൾ നേരത്തെ തന്നെ വറ്റി വരണ്ടിരുന്നു.
കുടിവെള്ളം മുട്ടിച്ച് മാലിന്യങ്ങൾ
കടുത്ത ക്ഷാമത്തിനൊപ്പം ശുദ്ധജല ലഭ്യതയും ജില്ലയിൽ പരിമിതപ്പെട്ടിട്ടുണ്ട്. ജില്ലയിലെ ഇരുപതോളം പഞ്ചായത്തുകൾ കടുത്ത ശുദ്ധജലക്ഷാമം നേരിടുകയാണെന്ന് ഹരിതമിഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശുദ്ധജല സ്രോതസുകളിൽ ഓക്സിജന്റെ അളവ് കണക്കാക്കുന്ന പി.എച്ച് മൂല്യം കുറയുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് അതിരൂക്ഷമായ പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കും.തോടുകളിൽ നടത്തിയ പരിശോധനയിൽ ഏറെ ആശങ്കയുണ്ടാക്കുന്ന ഫലമാണ് കണ്ടെത്തിയത്.
ഇവിടങ്ങളിൽ കോളിഫോം ബാക്ടീരിയകളുടെ അളവ് കൂടുതലാണ്. വിസർജ്യമാലിന്യങ്ങൾ ഒഴുക്കുന്നത് ഇപ്പോഴും ജലസ്രോതസുകളിലേക്കാണെന്ന് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാസ പദാർത്ഥങ്ങളുടെ അംശവും കൂടിയിട്ടുണ്ട്. മെഡിക്കൽ മാലിന്യമാണ് ഇതിന് കാരണം.
കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കണ്ണൂർ കോർപ്പറേഷനിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ടാങ്കറിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടി ദ്രുതഗതിയിൽ നടക്കുകയാണ്-
അഡ്വ.ടി.ഒ. മോഹനൻ,മേയർ, കണ്ണൂർ കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |