ആലപ്പുഴ : ആലപ്പുഴ ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള പടക്കപ്പലിന് ഇരുട്ടിൽ നിന്ന് മോചനം. കപ്പലിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും, പെയിന്റടിക്കുന്നതിനുമായി 20 ലക്ഷം രൂപയാണ് ടൂറിസം ബോർഡ് അനുവദിച്ചത്. ടെണ്ടർ നടപടികൾ വൈകാതെ തുടങ്ങും. കപ്പലിനുള്ളിൽ സഞ്ചാരികൾക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിൽ അറ്റകുറ്റപ്പണികളും പൂർത്തിയാക്കേണ്ടതുണ്ട്.
കഴിഞ്ഞ ഒക്ടോബർ 21നാണ് നാവികസേനയുടെ ഇൻഫാക് ടി 81 കപ്പൽ ആലപ്പുഴ ബീച്ചിലെത്തിച്ചത്. ഔദ്യോഗിക ഉദ്ഘാടനം നടത്തി സഞ്ചാരികൾക്ക് കപ്പലിൽ കയറാൻ അവസരമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം. കപ്പലിന് ഉള്ളിലേക്ക് പ്രവേശിക്കാനുള്ള റാംപ്, കപ്പലിൽ നിന്ന് ഭാരം കുറയ്ക്കുന്നതിന് വേണ്ടി അഴിച്ചു മാറ്റിയവ തിരിച്ച് പിടിപ്പിക്കൽ തുടങ്ങിയവയും ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് പൂർത്തിയാകണം. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് ആളുകളാണ് കടലും, തീരത്ത് വിശ്രമിക്കുന്ന കപ്പലും കാണാനെത്തുന്നത്. കപ്പൽ പ്രദർശനത്തിന് നിലവിൽ ഫീസില്ലെങ്കിലും 24 മണിക്കൂർ സെക്യൂരിറ്റിയും അറ്റകുറ്റപ്പണികളുടെ ചെലവും വരുന്നതിനാൽ ഭാവിയിൽ ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് സർക്കാർ തലത്തിലാണ് തീരുമാനം വരേണ്ടത്.
മാരിടൈം മ്യൂസിയം
നിലവിൽ കപ്പൽ സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ് ഫോമും പരിസരവും ഉൾപ്പെടുത്തി മാരിടൈം മ്യൂസിയം ഒരുക്കാനുള്ള രൂപരേഖ തയാറാകുന്നുണ്ട്. ടിക്കറ്റ് ബൂത്തിൽ നിന്ന് കപ്പലിലേക്ക് കയറാൻ റാംപ്, ചുറ്റുമതിൽ, ലാൻഡ്‌സ്‌കേപ്പ്, ഫുഡ് കോർട്ട് തുടങ്ങിയവ ഉൾപ്പെട്ടതാണ് ഡിസൈൻ. തീരത്ത് മണ്ണൊലിപ്പ് തടയാൻ കപ്പലിനും കടലിനും ഇടയിലുള്ള ഭാഗത്ത് ബേഹോപ്‌സ് ചെടികൾ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്.
കപ്പലിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും പെയിന്റടിക്കുന്നതിനുമുള്ള ടെണ്ടർ നടപടികൾ ആരംഭിക്കും. പുതിയ ചുമതലക്കാരുടെ മേൽനോട്ടത്തിലായിരിക്കും തുടർ നടപടികൾ
- നൗഷാദ് പടിയത്ത്, മുൻ എം.ഡി, മുസിരിസ് പ്രൊജക്ട്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |