തിരുവനന്തപുരം: നഗരത്തിലെ സ്‌മാർട്ട് റോഡ് നിർമ്മാണം നീളുന്നത് കരാറുകാരന്റെ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയയ്ക്കാൻ തീരുമാനം. മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണിരാജുവും പങ്കെടുത്ത യോഗത്തിലാണ് നിർദ്ദേശം. പദ്ധതികൾ സമയബന്ധിതമായി തീർക്കണമെന്നും മന്ത്രിമാർ അറിയിച്ചു. അതേസമയം നഗരത്തിലെ സ്‌മാർട്ട് റോഡ് ദുരിതത്തെപ്പറ്റി പരാതികളും പ്രതിഷേധവും തുടരുകയാണ്. കളക്ടർ നവജ്യോത് ഖോസ, മേയർ ആര്യാരാജേന്ദ്രനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. എന്നാൽ ആദ്യ മന്ത്രിതല യോഗത്തിൽ കരാറെടുത്തവർ പങ്കെടുത്തിരുന്നില്ല. തുടർന്ന് മേയറും കളക്ടറും രണ്ടാമത് നടത്തിയ യോഗത്തിൽ ഒരു പ്രതിനിധി മാത്രം പങ്കെടുത്തു.
40 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 17 റോഡുകളുടെ പ്രവർത്തികളാണ് നടക്കുന്നത്. ഇതിൽ ചരിത്രവീഥി റോഡ് ടൈൽ പാകി ഗതാഗയോഗ്യമാക്കിയിട്ടുണ്ട്. ഫോർട്ട് വാർഡിലെ പദ്മാനഗർ കോളനിയിലെ രണ്ടുറോഡുകളിലും താലൂക്ക് ഓഫീസ് റോഡിലെ അഗ്രഹാരത്തെരുവുകളിലെ നാല് റോഡുകളിലും അവസാനഘട്ട പ്രവർത്തികൾ നടന്നുവരികയാണ്. ഇവ ഏപ്രിൽ 25ന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യം. ബാക്കി വരുന്ന 10 റോഡുകളുടെ പ്രവർത്തികൾ മേയ് അവസാനത്തോടെ പൂർത്തീകരിക്കുമെന്നും അധികൃതർ യോഗത്തിൽ അറിയിച്ചു.
മഴ മാറി, ജോലികൾ
തുടങ്ങിയില്ല
കൊവിഡ് മാറി ജോലികൾ തുടങ്ങിയപ്പോൾ മഴ ആരംഭിച്ചത് തടസമുണ്ടാക്കിയെന്നാണ് സ്‌മാർട്ട് സിറ്റി അധികൃതരും കരാറുകാരനും പറഞ്ഞത്. തലസ്ഥാനത്ത് കുറേ ദിവസങ്ങളായി മഴ പെയ്യാതിരുന്നിട്ടും സ്‌മാർട്ട് റോഡിന്റെ ജോലികൾ നടക്കുന്നില്ല. കഴിഞ്ഞദിവസം പെയ്‌ത മഴയിൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുയാണ്.
കരാർ കമ്പനി
തട്ടിക്കൂട്ടെന്ന് വിമർശനം
സ്‌മാർട്ട് റോഡിന്റെ ജോലികൾ കരാറെടുത്ത ഉത്തരേന്ത്യൻ കമ്പനി തട്ടിക്കൂട്ടെന്ന് വിമർശനം ഉയരുന്നുണ്ട്. ഉത്തരേന്ത്യൻ കമ്പനിയായ എൻ.എ കൺസ്ട്രക്ഷൻസാണ് പി.ഡബ്ളിയു.ഡി - കെ.ആർ.എഫ്.ബി റോഡുകൾ കരാറെടുത്തിരിക്കുന്നത്. എൻ.എ.സി ലാൻഡ് മാർക്ക് വിക്ടറി വൺ, ആർ.കെ. മദനി, ജെ.കെ ഇൻഫ്ര എന്നീ കമ്പനികളാണ് കോർപ്പറേഷൻ റോഡുകൾ കരാറെടുത്തിരിക്കുന്നത്. കരാർ അവർക്ക് നൽകിയത് മണ്ടത്തരമായിപ്പോയെന്ന് ഉദ്യോഗസ്ഥതലത്തിലും വിമർശനമുണ്ട്.
ടെൻഡറിൽ പങ്കെടുത്ത അവർ കൃത്യമായ പേപ്പർ സമർപ്പിച്ചാണ് കരാർ നേടിയത്. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ കരാർ കമ്പനിക്ക് വേണ്ടത്ര യന്ത്ര സാമഗ്രികളും ജോലിക്കാരുമില്ലെന്ന് മനസിലായി. കരാടെുത്ത കമ്പനി സബ്കോൺട്രാക്ട് നൽകിയാണ് ഇപ്പോൾ ജോലികൾ ചെയ്യുന്നത്. അതുകൊണ്ട് തന്നെ യഥാർത്ഥ കരാറുകാരമായി സ്‌മാർട്ടി സിറ്റി അധികൃതർക്ക് ആശയവിനിമയം നടത്താനും ബുദ്ധിമുട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |