കോട്ടയം . ഇടവെട്ടു പെയ്യുന്ന വേനൽ മഴമൂലം പനികൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് പനി വ്യാപകമാവുകയാണ്. അതേസമയം മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളൊന്നും ഇതേ വരെ തുടങ്ങിയിട്ടില്ല.
എലിപ്പനി, ഡെങ്കിയടക്കം കൊതുകുജന്യ രോഗങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. പാത്രങ്ങളിലും കുപ്പികളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. ഉപയോഗശൂന്യമായ വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്.
ടെറസിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. തുറസായ സ്ഥലങ്ങളിലും വീടിന്റെ പരിസരത്തും ഉപയോഗശൂന്യമായി കിടക്കുന്ന ചെറുപാത്രങ്ങൾ, കുപ്പികൾ, ചിരട്ടകൾ, അടപ്പുകൾ തുടങ്ങിയവ ശേഖരിച്ച് മഴ നനയാത്ത വിധം സൂക്ഷിക്കണം. റബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തി വയ്ക്കണം. ടയറുകൾ, വെട്ടിയ കരിക്കുകൾ, വെള്ളം കെട്ടിക്കിടക്കാൻ സാദ്ധ്യതയുള്ള കുഴികൾ തുടങ്ങിയവയുടെ ഉൾഭാഗം മണ്ണിട്ട് മൂടണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പ് നൽകുന്നത്.
ജലജന്യ രോഗങ്ങളും.
ജില്ലയിൽ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ തുടങ്ങിയ ജലജന്യ രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശുദ്ധമായ ജലം കുടിക്കുകയാണ് പ്രതിരോധ മാർഗം. കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ടേൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം, കൈയ്യിൽ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതണം.
മുന്നറിയിപ്പ് ഇങ്ങനെ.
പാനീയങ്ങൾ, പഴച്ചാറുകൾ തുടങ്ങിയവ വാങ്ങി കുടിക്കുന്നവർ അതുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്.
പഴവർഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം ഉപയോഗിക്കുക.
ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും മലവിസർജനത്തിനു ശേഷവും സോപ്പുപയോഗിച്ച് കൈകൾ കഴുകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |