ആലപ്പുഴ: ജില്ലയിലെ കായികതാരങ്ങൾക്ക് അത്യാധുനിക പരിശീലനം നൽകാൻ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണം ഉടൻ ആരംഭിക്കും. 16കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത് കിറ്റ്കോയാണ്. സാങ്കേതികാനുമതിയും ലഭിച്ച് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കുള്ള 10കോടി രൂപയുടെ ടെണ്ടർ വിളിച്ചു. രണ്ടാഴ്ചക്കുള്ളിൽ പരിശോധന പൂർത്തികരിച്ച് കരാർ ഉറപ്പിക്കും. അടുത്തമാസം നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രൗണ്ട് വൃത്തിയാക്കൽ, ടോയ്‌ലെറ്റ് ബ്‌ളോക്ക്, കായിക താരങ്ങൾക്കുള്ള പ്രത്യേക മുറി, ഗാലറി എന്നിവയാണ് ആദ്യഘട്ടത്തിൽ പുനരുദ്ധാരണ ജോലികൾ നടത്തുന്നത്.
ജില്ലയിൽ സിന്തറ്റിക് ട്രാക്ക് ഇല്ലാത്തതിനാൽ കായികതാരങ്ങൾ പരിശീലനത്തിന് മറ്റ് ജില്ലകളെയാണ് ആശ്രയിക്കുന്നത്. സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കായികതാരങ്ങൾക്ക് ഇത് മുതൽക്കൂട്ടാകും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റഡിയത്തിന്റെ തുടർ വികസന പ്രവർത്തനങ്ങൾ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്താൻ നിലവിലെ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പുനർ നിർമ്മാണം പൂർത്തിയാക്കാൻ നഗരസഭയും സംസ്ഥാന യൂത്ത് ആൻഡ് സ്‌പോർട്‌സ് ഡയറക്ടറേറ്റും 2021 ജനുവരി 29ന് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. തുടർന്ന് സ്പോർട്സ് ഡയറക്ടറേറ്റ് പദ്ധതി തയ്യാറാക്കാൻ കിറ്റ്കോയെ ചുമതലപ്പെടുത്തി. നേരത്തെ കിഫ്ബി അനുവദിച്ച എട്ടര കോടിയുടെ പദ്ധതിക്ക് സ്റ്റേഡിയത്തിന്റെ വികസനം എങ്ങും എത്തില്ലെന്ന് കണ്ട് കായകക്ഷേമ വകുപ്പ് കൂടുതൽ തുക അനുവദിച്ചത്. നിർമ്മാണം പരർത്തികരിച്ച് കഴിഞ്ഞാൽ സ്റ്റേഡിയത്തിന്റെ നടത്തിപ്പിനുള്ള ജോയിന്റ് മാനേജ്മെന്റ് കമ്മിറ്റി നഗരസഭയും കായിക വകുപ്പും ചേർന്ന് രൂപീകരിക്കും.
രണ്ടാംഘട്ട നിർമ്മാണം
നിലവിലെ അപാകത പരിഹരിച്ചുള്ള നിർമ്മാണമാണ് നടത്തുന്നത്. തീപിടിത്തം പോലെയുള്ള അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള വഴിയും ഫുട്ബാൾ കോർട്ടും സിന്തറ്റിക് ട്രാക്കും ഒരുക്കും. നഗരസഭയ്ക്കും കായിക വകുപ്പിനുമാണ് നിർമ്മാണ ചുമതല. നിർമ്മാണം പൂർത്തിയാകുമ്പോൾ സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറും. നഗരസഭാ ചെയർപേഴ്‌സൺ ചെയർമാനും സെക്രട്ടറി കൺവീനറുമായുള്ള ജോ. മാനേജ്‌മെന്റ് കമ്മിറ്റി തുടർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പുനർനിർമ്മാണം
ഗ്രൗണ്ട് വൃത്തിയാക്കൽ, കായികതാരങ്ങൾക്ക് വിശ്രമിക്കാൻ പ്രത്യേക മുറി,ഫുട്ബാൾ കോർട്ട്, ടോയ്‌ലെറ്റ് ബ്‌ളോക്ക്, സിന്തറ്റിക് ട്രാക്ക്, കോർട്ട്, ഗാലറി, അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള വഴി
പദ്ധതി ചെലവ്: 16കോടി
സീറ്റിംഗ് കപ്പാസിറ്റി: 30,000
നിലവിൽ: 15,000
ആദ്യഘട്ടം
ഗ്രൗണ്ട് വൃത്തിയാക്കൽ, ടോയ്‌ലെറ്റ് ബ്‌ളോക്ക്, കായിക താരങ്ങൾക്കുള്ള പ്രത്യേക മുറി, ഗാലറി
ചെലവ്: 10 കോടി
രണ്ടാം ഘട്ടം
ഫുട്ബാൾ കോർട്ട്, സിന്തറ്റിക് ട്രാക്ക്, കോർട്ട്
ചെലവ്: 6 കോടി
"ഇ.എം.എസ് സ്റ്റേഡിയം നവീകരണത്തിന് പത്തുകോടിരൂപയുടെ ടെണ്ടർ നടപടി പൂത്തിയായി വരുന്നു. വർക്ക് ഓർഡർ ലഭിച്ചാൽ ഉടൻ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുകയാണ് നഗരസഭയുടെ പ്രഥമ പരിഗണന. കായിക താരങ്ങൾക്ക് അത്യാധുനിക പരിശീലനം നൽകുന്ന കേന്ദ്രമാക്കി സ്റ്റേഡിയത്തെ മാറ്റും.
സൗമ്യാരാജ്, നഗരസഭാ ചെയർപേഴ്‌സൺ
"കായിക ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പുനർ നിർമ്മാണ പദ്ധതിയുടെ ടെണ്ടർ നടപടി ഉടൻ പൂർത്തികരിക്കും. നിർമ്മാണ ജോലികൾ അതിവേഗം പൂർത്തീകരിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും.
വി.ജി. വിഷ്ണു, ജില്ലാ വൈസ് പ്രസിഡന്റ്,
സ്‌പോർട്‌സ് കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |