മലയിൻകീഴ്: വീട്ട് മുറ്റത്ത് ഇട്ടിരുന്ന ഓട്ടോറിക്ഷകൾ കത്തിച്ച കേസിലെ ഒന്നാം പ്രതി പിടിയിലായി. പേയാട് സൈനബാ മൻസിലിൽ എ.നസീറിനെയാണ് (36) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. വിളപ്പിൽ അലകുന്ന് രാജേഷ് രാജന്റെ (അജയഭവൻ) വീടിന്റെ ഷെഡിനോട് ചേർത്ത് പാർക്ക് ചെയ്തിരുന്ന രാജേഷിന്റെ ഓട്ടോറിക്ഷയേയും രാജേഷിന്റെ ജ്യേഷ്ഠൻ രമേഷിന്റെ ഓട്ടോറിക്ഷയും കത്തിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.
നസീറും സുഹൃത്തുക്കളും തമ്മിൽ അടികൂടിയത് രാജേഷ് പിടിച്ചു മാറ്റിയതിലുള്ള വിരോധമാണ് ഓട്ടോറിക്ഷ കത്തിക്കലിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 24ന് രാത്രിയിലാണ് സംഭവം. നസീറും രണ്ടാം പ്രതിയും സ്കൂട്ടറിൽ എത്തി ഓട്ടോറിക്ഷകൾ കത്തിക്കുകയായിരുന്നു. സംഭവത്തിൽ പ്രത്യേകം സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സി.ഐ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ ബൈജു, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, ജയശങ്കർ എന്നിവരാണ് അവിടെയെത്തി പിടികൂടിയത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെട്രോൾ വാങ്ങിയ പമ്പും ഓട്ടോറിക്ഷകൾ കത്തിച്ച രീതിയും പ്രതി പൊലീസിന് കാട്ടിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |