തിരുവനന്തപുരം: സ്മാർട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന റോഡുകൾ ചെളിക്കുളമാകുമ്പോൾ അതിന്റെ നിർമ്മാണത്തിൽ പരസ്പരം പഴി ചാരുകയാണ് സർക്കാർ വകുപ്പുകളും കരാറുകാരും. തലസ്ഥാനത്തെ മന്ത്രിമാരായ ആന്റണി രാജുവും വി.ശിവൻകുട്ടിയും ജില്ലാ കളക്ടറും മേയറുമുൾപ്പെടെ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ കരാറുകാർക്കെതിരെ കടുത്ത വിമർശനമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരാറുകാരൻ സർക്കാരിനെതിരെ വിമർശനമുയർത്തി രംഗത്തെത്തിയത്.സർക്കാരിന്റെ ഭാഗത്തെ തെറ്റ് മറച്ചുവച്ച് തങ്ങളെ വിമർശിക്കുന്നത് ശരിയല്ലെന്നും ജോലികൾ പെട്ടെന്ന് പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്ന് കരാറു
കമ്പനിയായ എൻ.എ കൺസ്ട്രക്ഷൻസ് പ്രസിഡന്റ് കൗശിക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വകുപ്പുകളുടെ ഏകോപനമില്ല
തലസ്ഥാനത്ത് ഏത് ബൃഹദ് പദ്ധതി വന്നാലും മന്ത്രിമാർ കൈ കൊടുത്ത് പിരിയുന്നതല്ലാതെ ഉദ്യോഗസ്ഥർ അത് ഏറ്റെടുത്ത് ചെയ്യുന്ന പതിവില്ല.വകുപ്പുകളുടെ ഏകോപനമില്ലാതെ പദ്ധതികൾ ഒന്നും സമയബന്ധിതമായി പൂർത്തിയായ ചരിത്രം തലസ്ഥാനത്തിനില്ല. തലസ്ഥാനത്ത് ചെറിയ മഴ പെയ്താൽ തന്നെ വെള്ളക്കെട്ടുണ്ടാവുന്നതും ഈ വകുപ്പുകളുടെ ഏകോപനമില്ലാത്തത് മൂലമാണ്.അതുപോലെ തന്നെയാണ് ഇപ്പോൾ സ്മാർട്ട് റോഡിന്റെ അവസ്ഥയും കെ.ആർ.എഫ്.ബി ,വാട്ടർ അതോറിട്ടി എന്നീ വകുപ്പുകളുടെ ഏകോപനമില്ലാത്തതും സ്മാർട്ട് റോഡ് പണികൾക്ക് തടസം നേരിടുന്നുണ്ട്.പല വകുപ്പുകളും തങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് എല്ലാ കരാർ കമ്പനികളും പറയുന്നത്.
കരാർ അവസാനിക്കാൻ നാല് മാസം, 20 ശതമാനം പോലും പൂർത്തിയായില്ല
സ്മാർട്ട് റോഡ് നിർമ്മാണ കരാർ അവസാനിക്കാൻ നാല് മാസം ശേഷിക്കെ നഗരം മുഴുവൻ കുഴിച്ചിട്ടിരിക്കുന്നതല്ലാതെ മറ്റ് ജോലികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.വകുപ്പുകൾ തമ്മിലുള്ള ഈ പോർവിളി കരാർ കാലാവധി തീരുന്ന ഓഗസ്റ്റിൽ പണി പൂർത്തിയാക്കില്ലെന്ന് ഉറപ്പായി.
മൂന്ന് കമ്പനികൾ ചേർന്നാണ് കെ.ആർ.എഫ്ബിക്കായി സ്മാർട് റോഡ് പദ്ധതി നിർമ്മാണം ഏറ്റെടുത്തത്. ചെറിയ റോഡുകളുടെ നിർമ്മാണച്ചുമതല നഗരസഭയ്ക്കാണ്.
ഏറ്റെടുത്തത് - 64 റോഡുകൾ
പണി തുടങ്ങിയത് - 13 റോഡുകളിൽ
- പുതിയതായി വഴുതക്കാടും തമ്പാനൂരുമൊക്കെ കുഴിച്ചുതുടങ്ങി
എസ്റ്റിമേറ്റ് തുക - 380 കോടി
കാലവർഷം എത്തിയാൽ പണി പാളും
കാലവർഷം എത്തിയാൽ ഒരടി പോലും ജോലികൾ നടക്കില്ലെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വർഷമെങ്കിലും എടുക്കും ജോലികൾ പൂർത്തിയാകാൻ.പദ്ധതി വൈകിയതിന്റെ വീഴ്ച പൂർണമായും കരാർ കമ്പനിക്കാണെന്നാണ് കെ.ആർ.എഫ്.ബി അധികൃതരുടെ ആരോപണം. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിന് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം വരെ ഈടക്കാൻ ശുപാർശ ചെയ്യുമെന്ന നിലപാടിലാണ് കെ.ആർ.എഫ്.ബി. എന്നാൽ കരാർ നീട്ടണമെന്ന് ആവശ്യമുന്നയിച്ച് കത്ത് നൽകാനൊരുങ്ങുകയാണ് കരാർ കമ്പനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |