സന്തോഷ് ട്രോഫിയുടെ ആദ്യ സെമി ഫൈനലിൽ കേരളം ഇന്ന് കർണാടകയെ നേരിടും
നാളെ രണ്ടാം സെമിയിൽ മണിപ്പൂർ പശ്ചിമ ബംഗാളിനെ എതിരിടും
മലപ്പുറം : കേരളത്തിനും സന്തോഷത്തിന്റെ കിരീടത്തിനും ഇടയിൽ രണ്ടേ രണ്ട് മത്സരങ്ങൾ മാത്രമാണുള്ളത് ; സെമിയും ഫൈനലും.ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സെമി കേരളത്തിന് ശരിക്കും ഫൈനൽ തന്നെയാണ്. നിറഞ്ഞ് തുളുമ്പിയ ഗാലറിയിൽ നിന്നുള്ള ആരവങ്ങളിൽ നിന്ന് ഉരുവം കൊള്ളുന്ന ഉൗർജവുമായി ഈ സെമിയുടെ കടമ്പ കടന്ന് കലാശക്കളിക്ക് ടിക്കറ്റെടുക്കാനാണ് ജിജോ ജോസഫും സംഘവും ഇന്നിറങ്ങുന്നത്.
നോമ്പുകാലത്തിന്റെയും കൊടും ചൂടിന്റെയും വേനൽ മഴയുടെയും വെല്ലുവിളികളെല്ലാം കാറ്റിൽപ്പറത്തി മലപ്പുറത്തിന്റെ ഉത്സവമായി മാറിയാണ് 75-ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് പന്തുരുളുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ മണിപ്പൂരും പശ്ചിമ ബംഗാളുമാണ് ഏറ്റുമുട്ടുന്നത്.
പ്രാഥമിക റൗണ്ടിലെ നാലുമത്സരങ്ങളിൽ മൂന്നും ജയിച്ച് എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് കേരളം സെമിയിലെത്തിയത്. ബി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 4-0ത്തിന് തോൽപ്പിച്ച കർണാടകം, സർവീസസിനോട് ഒഡിഷ തോറ്റതോടെയാണ് സെമിയിലേക്ക് പ്രവേശിച്ചത്. കേരളത്തിന് പിന്നിൽ എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ബംഗാൾ അവസാന നാലിലെത്തിയത്.മണിപ്പൂരാണ് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ.
സെമിയിലേക്കുള്ള വഴി
കേരളം
1. വിഷുപ്പിറ്റേന്ന് ആദ്യ മത്സരത്തിൽ രാജസ്ഥാനെ 5-0ത്തിന് തോൽപ്പിച്ചാണ് കേരളം ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കമിട്ടത്.
2.രണ്ടാം മത്സരത്തിൽ പശ്ചിമ ബംഗാളിനെ 2-0ത്തിന് കീഴടക്കിയതോടെ നോക്കൗട്ട് സാദ്ധ്യത വർദ്ധിച്ചു.
3.മൂന്നാം മത്സരത്തിൽ മേഘാലയയോട് 2-2ന് സമനില വഴങ്ങേണ്ടിവന്നത് ടീമിന്റെ പാളിച്ചകളിലേക്കാണ് വിരൽ ചൂണ്ടിയത്.
4.അവസാന മത്സരത്തിൽ പഞ്ചാബിനെ 2-1ന് കീഴടക്കി ജിജോയും കൂട്ടരും ആത്മവിശ്വാസം വീണ്ടെടുത്തു.
കർണാടക
1.ആദ്യ മത്സരത്തിൽ കർണാടക ഒഡിഷയുമായി 3-3ന് സമനിലയിൽ പിരിയുകയായിരുന്നു.
2.രണ്ടാം മത്സരത്തിൽ സർവീസസിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി.
3.അടുത്ത മത്സരത്തിൽ മണിപ്പൂർ 3-0ത്തിന് തോൽപ്പിച്ചതോടെ സെമി സാദ്ധ്യത തുലാസിലായി.
4. ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ സർവീസസ് 2-0ത്തിന് ഒഡിഷയെ തോൽപ്പിച്ചതാണ് കർണാടകയ്ക്ക് ജീവൻ തിരിച്ചുനൽകിയത്. കർണാടക അവസാന മത്സരത്തിൽ ഗുജറാത്തിനെ 4-0ത്തിന് തോൽപ്പിച്ച് സെമി ഉറപ്പാക്കി.
8.30 pm
സെമിഫൈനലുകളുടെ സമയക്രമത്തിൽ സംഘാടകർ മാറ്റം വരുത്തിയിട്ടുണ്ട്.എട്ടു മണിക്ക് നടത്താനിരുന്ന മത്സരങ്ങൾ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് 8.30 ലേക്കാണ് മാറ്റിയിരിക്കുന്നത്. നോമ്പ് തുറയ്ക്ക് ശേഷം ആരാധകർക്ക് സ്റ്റേഡിയത്തിലെത്താനാണ് മത്സര സമയം മാറ്റിയത്.
ടിക്കറ്റിന് കാശുകൂടും
സെമിക്കും ഫൈനലിനും ടിക്കറ്റ് നിരക്കിൽ വർദ്ധനവും ഉണ്ട്. സെമിക്ക് 100 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 150 രൂപയും ഫൈനലിന് 200 രൂപയുമാക്കും. 250 രൂപയുടെ കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. ഒാഫ്‌ലൈന്‍ കൗണ്ടർ ടിക്കറ്റുകളുടെ വില്‍പന മത്സരദിവസം 4.30 ന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്. ഓൺലൈൻ ടിക്കറ്റുകളുടെ വിതരണം https://santoshtrophy.com/ എന്ന വെബ്സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |