അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്റെ രണ്ടാംഘട്ട ജോലികൾ തുടങ്ങി. തകഴി കന്നാ മുക്കു മുതൽ തകഴി പാലം വരെ 360 മീറ്റർ നീളത്തിലാണ് രണ്ടാം ഘട്ടത്തിൽ പൈപ്പ് മാറ്റി സ്ഥാപിക്കുന്നത്. ഇന്നലെ ഇതിനായുള്ള കുഴി എടുത്തു തുടങ്ങി.
20 ദിവസം കൊണ്ട് പുതിയ പൈപ്പ് മാറ്റി സ്ഥാപിച്ച് ജോയിന്റ് ചെയ്യാനാകുമെന്നാണ് യൂഡിസ് മാറ്റ് അധികൃതർ പറയുന്നത്.ഒന്നാം ഘട്ടത്തിൽ കേളമംഗലം മുതൽ തകഴിപ്പാലം വരെ 371 മീറ്റർ പൈപ്പ് രണ്ടാഴ്ച മുൻപ് സ്ഥാപിച്ച് കണക്ഷൻ നൽകിയിരുന്നു. മൊത്തം 1524 മീറ്റർ പൈപ്പാണ് മാറ്റി സ്ഥാപിക്കേണ്ടത്.
രണ്ടാംഘട്ടം പൈപ്പ് മാറ്റി കണക്ഷൻ നൽകിയ ശേഷം മൂന്നാംഘട്ടമായി കന്നാ മുക്കുമുതൽ തകഴി റെയിൽവേ കോസ് വരെയുള്ള പൈപ്പ് മാറ്റി സ്ഥാപിക്കും. നിരന്തരമായി പൊട്ടുന്നതിനാലാണ് 1524 മീറ്റർ പൈപ്പ് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. 2017ൽ പദ്ധതി കമ്മീഷൻ ചെയ്തതിനു ശേഷം 72 തവണയാണ് ഈ ഭാഗത്ത് പൊട്ടലുണ്ടായത്. പദ്ധതിയിൽ ഈ ഭാഗത്ത് ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് ഇട്ടിരിക്കുന്നതെന്ന് വാട്ടർ അതോറിട്ടി വിജിലൻസ് വിഭാഗം കണ്ടെത്തുകയും ഏതാനും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. 2020 മാർച്ചിൽ പൈപ്പ് മാറ്റി സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, കൊവിഡ് വ്യാപനത്തെ തുടർന്ന് പണി മാറ്റിവയ്ക്കുകയായിരുന്നു.
വാട്ടർ അതോറിട്ടിയുടെ അംഗീകാരമില്ലാത്ത പൂർവ്വ ബ്രാൻഡ് ഹൈഡൻസിറ്റി പോളി എഥിലിൻ പൈപ്പുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. അവ മാറ്റി മൈൽഡ് സ്റ്റീൽ പൈപ്പുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |