കണ്ണൂർ: ചൂട് അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭക്ഷണപദാർത്ഥങ്ങൾ പഴകാനുള്ള സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലുമെല്ലാം പരിശോധന കർശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള പരാതി അറിയിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പറിലേക്ക് നിത്യേന നിരവധി പരാതികൾ വരുന്നതിനാലാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. തട്ടുകടകൾ, റസ്റ്റോറന്റുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ ഗുണനിലവാര പരിശോധന കർശ്ശനമാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. വൃത്തിഹീനമായ സാഹചര്യത്തിൽ വഴിയോരങ്ങളിലെ തട്ടുകടകളിലും കൂൾബാറിലും ഭക്ഷണമുണ്ടാക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്.
ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച പാൽ, പഴങ്ങൾ, ജ്യൂസ് എന്നിവ കൂൾബാറുകളിൽ ഉപയോഗിക്കുന്നുവെന്ന പരാതിയുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. ഹോസ്റ്റൽ, കാന്റീൻ, ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന കർശ്ശനമാക്കിയിട്ടുള്ളത്. ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചാൽ പരിശോധനയും വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. കോർപ്പറേഷൻ പരിധിയിലെ ചില റസ്റ്റോറന്റ്,കൂൾബാറുകൾ എന്നിവയെ കുറിച്ച് പരാതി ഉയരുമ്പോഴും കോർപ്പറേഷൻ ആരോഗ്യ വിഭാഗം ആവശ്യമായ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വെള്ളത്തിലും മായം
ഗുണനിലവാരമില്ലാത്ത കുടിവെള്ളം പോലും പല ഹോട്ടലുകളിലും ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഒരു തവണ വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പുഴകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെ ഹോട്ടലുകളിലെത്തിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അങ്കണവാടിയിൽ നൽകുന്ന കുടിവെള്ളത്തിൽ വരെ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മത്സ്യപരിശോധനയും കർശ്ശനം
മായം കലർന്ന മത്സ്യവിൽപ്പന തടയാൻ ഹാർബർ, മൊത്ത, ചില്ലറ വിൽപ്പനക്കാരിലും മത്സ്യ വിൽപ്പന കേന്ദ്രങ്ങളിലും മൊബൈൽ ലാബ് വഴി പരിശോധന കർശ്ശനമാക്കിയിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ 300 സാംപിളുകളാണ് പരിശോധിച്ചത്. ഫോർമാലിൻ, അമോണിയ എന്നിവയടങ്ങിയ മത്സ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല.ചീഞ്ഞ മത്സ്യങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ജില്ലാ അതിർത്തിയിൽ അടുത്തദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തും.
വ്യാജ ശർക്കരയും സുലഭം
ഗുണനിലവാരമില്ലാത്ത ശർക്കരകളും ജില്ലയിൽ വ്യാപകമാണ്. മറയൂർ ശർക്കര എന്ന പേരിൽ വ്യാജ ശർക്കര വ്യാപകമായി ജില്ലയിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശർക്കര ഗുണനിലവാര പരിശോധന ആരംഭിച്ചിട്ടുണ്ട്. മൂന്നു ദിവസത്തെ പ്രത്യേക പരിശോധനയാണ് നടത്തുന്നത്.
വീഴ്ച വരുത്തിയ സ്ഥാപനങ്ങളോട് എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തയ്യാറായില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. വരും ദിവസങ്ങളിലും പരിശോധന കർശ്ശനമായി തുടരും.
ടി.എസ്. വിനോദ് കുമാർ (അസി. കമ്മിഷണർ, ഫുഡ് സേഫ്റ്റി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |