ന്യൂഡൽഹി:ഗുജറാത്തിലെ ദളിത് കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി എം.എൽ.എയ്ക്ക് ജാമ്യം അനുവദിച്ച് ബാർപ്പെറ്റ സെഷൻസ് കോടതി ജഡ്ജി അപരേഷ് ചക്രബർത്തി നടത്തിയ പരാമർശങ്ങൾ ഗുവഹത്തി ഹൈക്കോടതി സ്റ്റേ ചെയ്തു. പരാമർശങ്ങൾ അതിര് കടന്നതെന്നും അസം പൊലീസിനെ നിഷ്ക്രിയമാക്കുന്നതാണെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവാശിഷ് ബറുവ വ്യക്തമാക്കി. ജിഗ്നേഷ് മേവാനിക്ക് അനുവദിച്ച ജാമ്യം തുടരും. എന്നാൽ ജാമ്യം സ്റ്റേ ചെയ്യാനുള്ളതല്ല ഇപ്പോൾ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെന്നും അതിന് സംസ്ഥാന സർക്കാരിന് പ്രത്യേക നടപടി സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
മേവാനിയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു സെഷൻസ് ജഡ്ജിയുടെ പരാമർശമുണ്ടായതെന്നും ഇതിന് ജാമ്യവുമായി ഒരു ബന്ധവുമില്ലെന്നും അഡ്വക്കറ്റ് ജനറൽ ദേവജിത് സൈകിയ കോടതിയിൽ പറഞ്ഞു. ഇത് അസം പൊലീസിന്റെ മനോവീര്യത്തെ ബാധിക്കുമെന്നും എ.ജി ചൂണ്ടിക്കാട്ടി. എ.ജിയുടെ അഭിപ്രായത്തോട് യോജിച്ച ഹൈക്കോടതി മതിയായ രേഖകളുടെ പിൻബലമില്ലാതെയാണ് സെഷൻസ് കോടതി നിരീക്ഷണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി. മേവാനിയെ ദീർഘകാലം കസ്റ്റഡിയിൽ വെക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ് കേസ് എന്ന കണ്ടെത്തലും സെഷൻസ് കോടതിയുടെ അധികാര പരിധിക്ക് അതീതമായ നിരീക്ഷണങ്ങളാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജികളിൽ നിന്നും പരാതിക്കാരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പേര് നീക്കം ചെയ്യാനും ഹൈക്കോടതി അനുവദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന് അസം പൊലീസ് അറസ്റ്റ് ചെയ്ത ജിഗ്നേഷ് മേവാനിക്ക് ബാർപ്പെറ്റ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ജാമ്യം പരിഗണിക്കുമ്പോൾ ബാർപ്പെറ്റ സെഷൻസ് ജഡ്ജി അപരേഷ് ചക്രബർത്തി നടത്തിയ നിരീക്ഷണങ്ങൾക്കെതിരെ അസം പൊലീസ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. മെയ് 27 ന് അപ്പീൽ വീണ്ടും ഹൈക്കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |