പാലോട്: ഏഷ്യയിലെ ഏറ്റവും വലിയ കണ്ടൽ ചതുപ്പ് പ്രദേശമായ ശാസ്താംനടയോട് ചേർന്ന അപൂർവ്വ പക്ഷി വർഗ്ഗങ്ങളുടെ പറുദീസയാണ് അരിപ്പ. കുളത്തൂപുഴ ഫോറസ്റ്റ് റെയ്ഞ്ചിൽപ്പെട്ട അരിപ്പ ഇന്നും സർക്കാർ രേഖകളിൽ പക്ഷി സങ്കേതമല്ല. പ്രശസ്തമായ തട്ടേക്കാടിനു സമാനമായ ഇവിടെ മുന്നൂറിലധികം വ്യത്യസ്ത തരം പക്ഷികളെയാണ് ഗവേഷകർ കണ്ടെത്തിയത്. വളരെ അധികം അപൂർവ്വമായ മക്കാച്ചിക്കാട എന്ന അപൂർവപക്ഷി വർഗ്ഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി പക്ഷി നിരീക്ഷകർ അരിപ്പയിലെ ഈ മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ പക്ഷിയെ വനം വകുപ്പിന്റെ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ കാണുന്ന ബ്ലാക്ക് വുഡ് പെക്കർ എന്ന കാക്ക മരംകൊത്തിയും പക്ഷികളിലെ ഗായകനായ ഇന്ത്യൻ ക്ഷാമയും ഇവിടെ ധാരാളമായി കണ്ടുവന്നിരുന്നു. എന്നാൽ ഇവിടെ ഇവയുടെ എണ്ണം ക്രമാതീതമായ കുറഞ്ഞു വരുന്നതായും ഇതിന് പരിഹാരം സർക്കാർ അരിപ്പ പക്ഷിസങ്കേതമായി പ്രഖ്യാപിച്ച് സംരക്ഷണമൊരുക്കുന്നതുമാണ് നല്ലതെന്ന് ഗവേഷകർ പറയുന്നു. പി.എസ്.സി പരീക്ഷകളിൽ തിരുവന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട പക്ഷി സങ്കേതം ഏത് എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരുക്കുന്നത് അരിപ്പയാണ് എന്നിട്ടും സർക്കാർ പക്ഷി സങ്കേതമായി ഇവിടെ പ്രഖ്യാപിച്ചിട്ടില്ലെന്നതും പരാതിക്ക് ഇടയാക്കുന്നുണ്ട്.
വന്യമൃഗങ്ങൾ മുതൽ സസ്യജാലങ്ങൾ വരെ
പക്ഷികൾക്കു പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, മാൻ, മലയണ്ണാൻ തുടങ്ങിയ മൃഗങ്ങളും വൈവിദ്ധ്യങ്ങളായ സസ്യജാലങ്ങളും ഈ വനമേഖലയിൽ ഉണ്ട്. ഇവിടെ ഏറ്റവും കൂടുതൽ പക്ഷികളെ കാണാൻ കഴിയുന്നത് ജൂലായ് മുതൽ ഡിസംബർ വരെയാണ്. കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇവിടത്തെ പച്ചപ്പ് നിലനിറുത്താൽ സർക്കാർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗവേഷകർ കണ്ടെത്തിയ പക്ഷികൾ
താടിക്കാരൻ വേലിതത്ത, കാട്ടുമുങ്ങ, ചാരതലയൻ ബുൾബുൾ, മീൻ പരുന്ത്, മേനി പൊൻമാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപരുന്ത്, മീൻ കൂമൻ, മേനിപ്രാവ്, കോഴിവേഴാമ്പൽ, ഉപ്പൻ കുയിൽ,കാട്ടുതത്ത
ശുദ്ധജല കണ്ടൽക്കാടൊരുക്കി ശാസ്താംനട
ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല കണ്ടൽക്കാട് ഉള്ളത് പെരിങ്ങമ്മല പഞ്ചായത്തിലെ ശാസ്താംനടയിലാണ്. ജൈവവൈവിദ്ധ്യപ്പെരുമയ്ക്ക് മുതൽകൂട്ടായ കാട്ടുജാതിക്കാമരങ്ങൾ ഉള്ള ശുദ്ധജല കണ്ടൽ ചതുപ്പ് പശ്ചിമഘട്ടത്തിലേക്ക് മാത്രമായി ഒതുങ്ങി. തുടർച്ചയായി ഓടുചുട്ടപടുക്ക, ഒരു പറ, ശംഖിലി, ചെന്തുറുണി എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ് കണ്ടൽക്കാടുകൾ. പശ്ചിമഘട്ടം ഉൾപ്പെടുന്ന മുഴുവൻ കാട്ടുജാതിക്ക മരങ്ങളും ഒരുമിച്ച് കാണാൻ പറ്റുന്ന ഏക ഇടം എന്ന പ്രത്യേകതയും കൂടി ഈ മേഖലയ്ക്കുണ്ട്. നിത്യഹരിതവനങ്ങൾക്കും അർദ്ധ നിത്യഹരിതവനങ്ങൾക്കും ഇടയിൽ കാണുന്ന ശുദ്ധജല ചതുപ്പുകൾ ജൂലായ് മാസം മുതൽ ഡിസംബർ മാസം വരെ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |