വിഴിഞ്ഞം: മലപ്പുറത്ത് നിജോ ഗിൽബർട്ടും കൂട്ടുകാരും സന്തോഷ് ട്രോഫി നേടിയതിന്റെ ആഹ്ലാദ തിമിർപ്പിൽ ആറാടുമ്പോൾ നിജോയുടെ പിതാവ് ഗിൽബർട്ട് ഉൾക്കടലിൽ വലയെറിഞ്ഞ് മീൻ വാരിയെടുക്കുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ കടപ്പുറത്ത് വള്ളം അടുപ്പിച്ചപ്പോൾ തന്നെ പൂവാർ തീരമാകെ ആഹ്ലാദം അലതല്ലുന്നതാണ് ഗിൽബർട്ട് കണ്ടത്. മകൻ നിജോ ഉൾപ്പെടുന്ന കേരള ടീം സന്തോഷ് ട്രോഫി നേടിയിരിക്കുന്നു! പെട്ടെന്ന് വീട്ടിലെത്തി. മകനുമായി ഫോണിൽ സംസാരിച്ചപ്പോൾ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞു.
മത്സ്യബന്ധന ഗ്രാമമായ പൂവാർ നിജോയുടെ വരവിനായി കാത്തിരിക്കുകയാണ്. പൂവാറിലെ ഫുട്ബാൾ ക്ലബായ എസ്. ബി.എഫ്.എ യുടെ താരമാണ് പൂവാർ ചന്തവിളാകം സ്വദേശിയായ 23കാരൻ നിജോഗിൽബർട്ട് (മഹേഷ്)
രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ നിജോ ഗോൾ നേടിയിരുന്നു.
നിജോയുടെ വീട്ടിൽ അമ്മ തങ്കവും സഹോദരൻ നിജിനും സഹോദരി നിജിതയും പ്രാർത്ഥനയോടെയാണ് ഫൈനൽ കണ്ടത്. കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബി, വേണ്ടി ക്വാർട്ടർ, സെമിഫൈനലുകളിൽ രണ്ടു മാൻ ഒഫ് ദ മാച്ച് പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയിട്ടുണ്ട്. കാൽപ്പന്തിൽ നിജോയുടെ കഴിവ് തിരിച്ചറിഞ്ഞത് ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ പിതാവ് സാംസൺ ആയിരുന്നു. പലരും നിരുത്സാഹപ്പെടുത്തിയപ്പോഴും വീഴ്ചകളിലും താങ്ങായി നിന്ന് പ്രോത്സാഹനം നൽകിയത് സാംസൺ ആയിരുന്നുവെന്ന് നിജോയുടെ കുടുംബം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |